അണ്ടര്‍ 19 ഏഷ്യാ കപ്പ് : യുഎഇയെ തകർത്ത് ബംഗ്ലാദേശിന് കിരീടം

ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പ് കിരീടം ബംഗ്ലാദേശിന്. യുഎഇയെ 195 റണ്‍സിന് തകര്‍ത്താണ് ബംഗ്ലാദേശ് കിരീടമുയര്‍ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സാണ് നേടിയത്. ആഷിഖുര്‍ റഹ്‌മാന്‍ ഷിബ്ലിന്റെ (129) സെഞ്ചുറിയിലാണ് ബംഗ്ലാദേശ് മികച്ച സ്‌കോറിലേക്ക് നീങ്ങിയത്. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 24.5 ഓവറില്‍ 87ന് എല്ലാവരും പുറത്തായി. നേരത്തെ, ഇന്ത്യയെ തോല്‍പ്പിച്ചാണ് ബംഗ്ലാദേശ് ഫൈനലിലെത്തിയിരുന്നത്. യുഎഇ, പാകിസ്ഥാനെ അട്ടിമറിച്ചു.

സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു യുഎഇക്ക്. ധ്രുവ് പരഷാര്‍ (25), അക്ഷത് റായ് (11) എന്നിവര്‍ക്ക് മാത്രമാണ് യുഎഇ നിരയില്‍ രണ്ടക്കം കാണാന്‍ സാധിച്ചത്. കൃത്യമായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. പത്ത് ഓവര്‍ പൂര്‍ത്തിയാകും മുമ്പ് നാല് താരങ്ങള്‍ പവലിയനില്‍ തിരിച്ചെത്തി. ഈ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ യുഎഇക്ക് സാധിച്ചില്ല. 25 ഓവറിന് മുമ്പ് അവര്‍ക്ക് തോല്‍വി സമ്മതിക്കേണ്ടി വന്നു. ബംഗ്ലാദേശിന് വേണ്ടി മറൂഫ് മ്രിധ, റൊഹനാത് ദൗള എന്നിവര്‍ മൂന്് വിക്കറ്റ് വീതം വീഴ്ത്തി. ഹുസൈന്‍ ഇമോന്‍, പര്‍വേസ് റഹ്‌മാന്‍ (7) എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

നേരത്തെ ഷിബ്ലിക്ക് പുറമെ ചൗധരി മുഹമ്മദ് റിസ്‌വാന്‍ (60), ആരിഫുള്‍ ഇസ്ലാം (50) എന്നിവരും ബംഗ്ലാദേശ് നിരയില്‍ തിളങ്ങിയിരുന്നു. ക്യാപ്റ്റന്‍ മഹ്ഫുസുര്‍ റഹ്‌മാനാണ് (21) രണ്ടക്കം കണ്ട മറ്റൊരു താരം. ജിഷാന്‍ ആലം (7), അഹ്രാര്‍ അമീന്‍ (5), മുഹമ്മദ് ഷിഹാബ് (3), റൊഹനാത് ദൗള (0) എന്നിവരും പുറത്തായി. അയ്മന്‍ അഹമ്മദ് യുഎഇക്ക് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തി. ഒമിദ് റ്ഹമാന് രണ്ട് വിക്കറ്റുണ്ട്.

Top