ബംഗളൂരു ആക്രമണം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് യെദ്യൂരപ്പ

ബംഗളൂരു: ബംഗളൂരുവിലുണ്ടായ ആക്രമണത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഇത്തരത്തിലൊരു സംഭവമുണ്ടായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കുന്നതിനായി ഇന്ന് വൈകിട്ട് ഒരു യോഗം വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരുള്‍പ്പെടെ 110 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
കോണ്‍ഗ്രസ് എംഎല്‍എ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധു പോസ്റ്റ് ചെയ്ത ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് ബംഗളൂരുവില്‍ സംഘര്‍ഷം ഉടലെടുക്കുന്നത്. ബംഗളൂരുവിലെ ഡിജി ഹള്ളി, കെജി ഹള്ളി എന്നിവിടങ്ങളിലാണ് സംഘര്‍ഷം പൊട്ടിപുറപ്പെട്ടത്.

സംഘര്‍ഷം ചെറുക്കാന്‍ കണ്ണീര്‍ വാതകവും, ലാത്തി ചാര്‍ജുമെല്ലാം പൊലീസിന് ഉപയോഗിക്കേണ്ടി വന്നു. തുടര്‍ന്നുണ്ടായ വെടിവയ്പ്പിലാണ് രണ്ട് പേര്‍ മരിച്ചത്്. അറുപതോളം പൊലീസുകാര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, തന്റെ പ്രവര്‍ത്തകരോട് സമാധാനം പാലിക്കാന്‍ ആവശ്യപ്പെട്ട് എംഎല്‍എ ശ്രീനിവാസ് മൂര്‍ത്തി സന്ദേശം അയച്ചു. കെജി ഹള്ളിയിലും, ഡിജി ഹള്ളിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രി 7 മണിയോടെയാണ് കലാപം തുടങ്ങുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ ഡിലീറ്റ് ചെയ്തുവെങ്കിലും അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. എംഎല്‍എയുടെ വീടിന് മുമ്പില്‍ വലിയ ജനക്കൂട്ടം രോക്ഷാകുലരായി എത്തുകയും രണ്ട് കാറുകള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.

Top