ബെംഗളൂരുവില്‍ 3,388 കൊവിഡ് രോഗികളെ കാണാനില്ലെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത്

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ ഇതുവരെ കൊവിഡ് രോഗം സ്ഥിരീകരിച്ചവരില്‍ 3,388 പേരെ കാണാനില്ലെന്ന് ഞെട്ടിക്കുന്ന വിവരം. കര്‍ണാടകത്തില്‍ രോഗവ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ആയിരക്കണക്കിന് രോഗികളെ കാണാതാകുന്ന വിവരം പുറത്ത് വന്നത്. പലരും തെറ്റായ വിലാസവും ഫോണ്‍ നമ്പറുകളും നല്‍കുന്നതാണ് അധികൃതര്‍ക്ക് തലവേദനയാകുന്നത്.

ഐടി നഗരത്തില്‍ രോഗബാധിതരെ കണ്ടെത്താന്‍ വ്യാപക പരിശോധന തുടങ്ങിയതോടെ അസാധാരണമായ പ്രതിസന്ധികളും തലപൊക്കുകയാണ്. നഗരത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ 3,388 പേരെ ഇതുവരെ ട്രേസ് ചെയ്യാനായിട്ടില്ലെന്ന് ബെംഗളൂരു കമ്മീഷണര്‍ പറയുന്നു. ചികിത്സയിലുള്ള രോഗികളില്‍ പത്തുശതമാനത്തിലധികം വരുമിത്. പരിശോധനക്കെത്തുന്നവര്‍ പലരും തെറ്റായ വിലാസവും ഫോണ്‍ നമ്പറുകളുമാണ് നല്‍കുന്നത്.

ഇതുകാരണം ഇവര്‍ ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിക്കുന്നുണ്ടോയെന്നുപോലും പരിശോധിക്കാനാകുന്നില്ല. പ്രശനം പരിഹരിക്കാനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കമ്മീഷണര്‍ എന്‍ മഞ്ജുനാഥ പ്രസാദ് പറഞ്ഞു.അതേസമയം കൊവിഡ് പരിശോധനാഫലം വരാന്‍ ആഴ്ചകളോളം വൈകുന്നതിനാല്‍ ആളുകള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നുവെന്നും. മൊബൈല്‍ഫോണോ വീടോ ഇല്ലാത്ത ഇവരെ പിന്നീട് കണ്ടെത്താനാകുന്നില്ലെന്നും പോലീസുദ്യോഗസ്ഥര്‍ പറയുന്നു.

ബെംഗളൂരുവില്‍ മാത്രമല്ല ഈ പ്രതിസന്ധി. കഴിഞ്ഞ ദിവസം മൈസൂരുവില്‍ കൊവിഡ് പരിശോധനയ്‌ക്കെത്തിയയാള്‍ സ്വന്തം നമ്പറിന് പകരം മൈസൂരു കളക്ടരുടെ നമ്പറാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. രോഗം സ്ഥിരീകരിച്ചതോടെ ഇയാളോട് നിരീക്ഷണത്തില്‍പോകാന്‍ പറയാനായി വിളിച്ചപ്പോള്‍ ഫോണെടുത്തത് മലയാളികൂടിയായ കളക്ടര്‍ അഭിറാം ജി ശങ്കറാണ്.

Top