ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം, കര്‍ണാടക സര്‍ക്കാര്‍ നിലപാട് നിരാശാജനകം; ഗതാഗതമന്ത്രി

saseendran

തിരുവനന്തപുരം: കേരളാ – കര്‍ണാടക അതിര്‍ത്തിയായ ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള രാത്രിയാത്രാ നിരോധനം തുടരുമെന്ന കര്‍ണാടക സര്‍ക്കാര്‍ നിലപാട് നിരാശാജനകമെന്ന് സംസ്ഥാന സര്‍ക്കാര്‍.

വിഷയത്തില്‍ കര്‍ണാടകയുമായുള്ള സമവായ ചര്‍ച്ചാ സാധ്യതകള്‍ പരിശോധിക്കുമെന്നും കേരളത്തിന്റെ പ്രതീക്ഷകള്‍ സുപ്രീം കോടതിയിലാണെന്നും ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

അതേസമയം, ബന്ദിപ്പൂര്‍ കടുവാ സംരക്ഷണ കേന്ദ്രത്തിലൂടെ രാത്രി യാത്രാ നിരോധനം തുടരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി അറിയിച്ചിരുന്നു. തീരുമാനം കേന്ദ്രത്തെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, രാത്രിയാത്ര നിരോധനം നീക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ബദല്‍ നിര്‍ദ്ദേശവുമായി രംഗത്തെത്തിയിരുന്നു. ദേശീയ പാത 212(766)ന്റെ ബന്ദിപ്പൂര്‍ വനത്തിലൂടെ കടന്നു പോകുന്ന 25 കിലോമീറ്റര്‍ ദൂരത്തില്‍ വയനാടു മുതല്‍ ഒരു കിലോമീറ്റര്‍ നീളത്തില്‍ അഞ്ച് ആകാശ പാതകള്‍ നിര്‍മ്മിക്കുക എന്നതായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് കുമാരസ്വാമി ചൂണ്ടിക്കാട്ടി.

സുപ്രീംകോടതിയില്‍ തുടരുന്ന യാത്രാ നിരോധന കേസില്‍ നിലപാടറിക്കുന്നതിന് മുന്‍പാണ് കേന്ദ്രം ഉപരിതല ഗതാഗത സെക്രട്ടറി വൈ.എസ്. മാലിക്ക് വഴി കര്‍ണാടക ചീഫ് സെക്രട്ടറിക്ക് ബദല്‍ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കത്തയച്ചത്.

ബന്ദിപ്പൂര്‍ വനത്തിലൂടെ രാത്രിയും ഗതാഗതം ആകാമെന്ന നിലപാടിലാണ് ഉപരിതല ഗതാഗത മന്ത്രാലയം. 9 വര്‍ഷമായി പകല്‍ 15മണിക്കൂര്‍ മാത്രമാണ് ഗതാഗതം അനുവദിക്കുന്നത്.

Top