സംസ്ഥാനത്ത് മന്ത്രിമാരുടെ ഉള്‍പ്പെടെ സർക്കാർ വാഹനങ്ങളിലെ എൽഇഡി ലൈറ്റുകൾക്ക് നിരോധനം

സംസ്ഥാനത്ത് മന്ത്രിമാരുടെ ഉള്‍പ്പെടെ സർക്കാർ വാഹനങ്ങളിലെ എൽഇഡി ലൈറ്റുകൾക്ക് നിരോധനം. ഇത്തരത്തിലുള്ള ലൈറ്റുകൾ ഉപയോഗിച്ചാൽ 5,000 രൂപ വരെ പിഴ ഈടാക്കാനാണ് തീരുമാനം. അനധികൃതമായ ഓരോ ലൈറ്റിനും പ്രത്യേകം പിഴ ഈടാക്കാനാണ് തീരുമാനം എന്നും ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്‍റെ നിര്‍മ്മാണ സമയത്ത് ഉള്ളതില്‍ കൂടുതല്‍ ലൈറ്ള്‍റുകള്‍ ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാകും. ഫ്‌ളാഷ് ലൈറ്റുകള്‍, മള്‍ട്ടികളര്‍ എല്‍ഇഡി, നിയോണ്‍ നാടകള്‍ തുടങ്ങിയവയുടെയെല്ലാം ഉപയോഗം നിരോധിച്ചു.

ഈ വർഷം മെയ് മാസത്തിലാണ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ കർശന നിർദ്ദേശം ഇതുസംബന്ധിച്ച് ഉണ്ടായത്. സംസ്ഥാന പോലീസ് മേധാവിക്കും ട്രാൻസ്പോർട്ട് കമ്മീഷണർക്കുമാണ് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നത്. മന്ത്രിവാഹനങ്ങള്‍ക്കും മറ്റും മുകളില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് അനുമതി നേരത്തെ നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരം വാഹനങ്ങളില്‍ ബമ്പര്‍ ഗ്രില്ലില്‍ എല്‍.ഇ.ഡി. ഫ്‌ളാഷുകള്‍ ഉപയോഗിച്ച് തുടങ്ങിയത്. മുമ്പ് ബീക്കണ്‍ ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങളിലായിരുന്നു മന്ത്രിമാര്‍ സഞ്ചരിച്ചിരുന്നത്. എന്നാല്‍ ഇത് വിഐപി സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തി കേന്ദ്രസര്‍ക്കാര്‍ ബീക്കണ്‍ ലൈറ്റുകള്‍ നീക്കിയിരുന്നു. നേരത്തെ ബീക്കൺ ലൈറ്റുകൾ ഘടിപ്പിച്ച വാഹനങ്ങളിലായിരുന്നു പ്രധാനമന്ത്രി അടക്കം സഞ്ചരിച്ചിരുന്നതെങ്കിലും ഇതെല്ലാം നീക്കിയിരുന്നു. ഇതോടെ സംസ്ഥാന മന്ത്രിമാരുടെ കാറുകളില്‍നിന്നും ബീക്കണ്‍ ലൈറ്റുകള്‍ നീക്കി. പിന്നീടാണ് മന്ത്രിമാരുടെ വാഹനങ്ങളില്‍ എല്‍ഇഡി ഫ്ളാഷ് ലൈറ്റുകള്‍ ഘടിപ്പിച്ച് തുടങ്ങിയത്.

മഞ്ഞുള്ള പ്രദേശങ്ങളില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് അധിക ഫോഗ് ലാമ്പ് ഘടിപ്പിക്കുന്നതിന് ആര്‍ടിഒമാരില്‍നിന്ന് പ്രത്യേക അനുമതി ലഭിക്കും. എതിരേവരുന്ന വാഹനങ്ങളിലേക്ക് വെളിച്ചംവീഴാത്ത വിധത്തില്‍ താഴ്ത്തിയാണ് ഇവ ഘടിപ്പിക്കുക. ഇതിന്റെ വിശദാംശങ്ങള്‍ രജിസ്ട്രേഷന്‍ രേഖകളില്‍ ഉള്‍ക്കൊള്ളിക്കും.

നിയമവിരുദ്ധമായി എല്‍ഇഡി ഫ്ളാഷ് ലൈറ്റുകള്‍ ഘടിപ്പിച്ച് സഞ്ചരിക്കുന്ന എല്ലാ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. വാഹനം വാങ്ങുമ്പോള്‍ അതിലുണ്ടാകുന്ന ലൈറ്റുകള്‍ക്ക് പുറമെ ഒരു അലങ്കാര ലൈറ്റുകളും വാഹനത്തില്‍ സ്ഥാപിക്കാന്‍ പാടില്ല. എല്‍ഇഡി ഫ്ളാഷ് ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങളുടെ ഉടമകളില്‍നിന്ന് 5000 രൂപ പിഴ ഈടാക്കും. വാഹനങ്ങളുടെ ഉടമ എന്ന നിലയില്‍ സര്‍ക്കാരാവും പിഴത്തുക നല്‍കേണ്ടിവരിക. മറ്റുസംസ്ഥാനങ്ങളില്‍നിന്നുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ എല്‍ഇഡി ഫ്ളാഷ് ലൈറ്റ് ഘടിപ്പിച്ച് സംസ്ഥാനത്ത് എത്തിയാല്‍ അവയ്ക്കെതിരെയും നടപടി വേണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അതേസമയം സംസ്ഥാനത്ത് ഘടിപ്പിച്ചിരിക്കുന്ന എഐ ക്യാമറകളിൽ നിന്നും മന്ത്രിമാർ അടക്കമുള്ള വിഐഐപികൾക്ക് ഇളവില്ലെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു.

Top