ഒമാനിലേക്കുള്ള പ്രവേശന വിലക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ന്ദര്‍ശന വിസക്കാര്‍ക്കുള്ള പ്രവേശന വിലക്ക് ഇന്നു മുതല്‍ ഒമാനില്‍ പ്രാബല്യത്തില്‍ വരും. ഉച്ചക്ക് 12 മുതല്‍ ആണ് നിയമം നടപ്പിലാകുക. കൊവിഡ് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനങ്ങളുമായി ഒമാന്‍ സുപ്രീം കമ്മിറ്റി എത്തിയത്. ഏപ്രില്‍ അഞ്ചിന് നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് ഒമാനിലേക്കുള്ള പ്രവേശനം വ്യാഴാഴ്ച മുതല്‍ സ്വദേശികള്‍ക്കും റെസിഡന്‍സ് വിസയുള്ളവര്‍ക്കും മാത്രമായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ചത്.

തൊഴില്‍ വിസ, സന്ദര്‍ശന വിസ, എക്‌സ്പ്രസ് വിസ എന്നിവയാണ് നിര്‍ത്തലാക്കിയ വിസകള്‍. തല്‍ക്കാലത്തേക്കാണ് ഇവ നിര്‍ത്തി വെച്ചിരിക്കുന്നത്. സൗദിയിലേക്കുള്ള യാത്രക്ക് വേണ്ടി നിരവധി പേര്‍ ഒമാനില്‍ 14 ദിവസം ഹോട്ടല്‍ ക്വാറന്റീന്‍ കഴിഞ്ഞ ശേഷം ആണ് പോകുന്നത്. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ പേര്‍ ഒമാന്‍ വഴിയാണ് സൗദിയിലേക്ക് പോകുന്നത്.

തൊഴില്‍,ഫാമിലി ജോയിനിങ് വിസകള്‍ ലഭിച്ചവര്‍ക്ക് പ്രവേശന വിലക്ക് ബാധകമായിരിക്കില്ല. വിസ സ്റ്റാമ്പ് ചെയ്യാത്തവര്‍ക്കും ഒമാനിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കുമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. പുതുതായി വിസ ലഭിച്ചവര്‍ക്ക് ഒമാനിലേക്ക് പോകാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ വലിയ തരത്തിലുള്ള ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിലനില്‍ക്കുന്ന കര്‍ഫ്യൂ വ്യവസ്ഥകളില്‍ ചെറിയ ഇളവ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രാത്രി എട്ടു മണി മുതല്‍ രാവിലെ അഞ്ചു മണിവരെ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കും

പത്ത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇപ്പോഴും ഒമാനിലേക്ക് വരാന്‍ സാധിക്കില്ല. സൗത്ത് ആഫ്രിക്ക, ബ്രസീല്‍, നൈജീരിയ, സിയറ ലിയോണ്‍, ഇതോപ്യ, ലബനന്‍, താന്‍സാനിയ, ഘാന, സുഡാന്‍, ഗിനിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇപ്പോഴും ഒമാനിലേക്ക് വരാന്‍ സാധിക്കില്ല. മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം ഹോട്ടല്‍ ക്വാറന്റീന്‍ കഴിഞ്ഞ ശേഷം മാത്രമേ ഈ രാജ്യക്കാര്‍ക്ക് ഒമാനിലേക്ക് വരാന്‍ സാധിക്കുകയുള്ളു. ഇന്ത്യയില്‍ കൊവിഡ് കൂടുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. ഇന്ത്യയില്‍ നിന്നുള്ള പ്രവേശനം ഒമാന്‍ നിര്‍ത്തലാക്കുമോ എന്ന ആശങ്കിയിലാണ് പ്രവാസികള്‍.

 

Top