ചൈനയില്‍ ആപ്പിള്‍ ഉല്പന്നങ്ങള്‍ക്കുള്ള വിലക്ക് ശക്തമാകുന്നു

ചൈനയില്‍ ആപ്പിള്‍ ഉല്പന്നങ്ങള്‍ക്കുള്ള വിലക്ക് ശക്തമാകുന്നു. രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ ഏജന്‍സികളും സര്‍ക്കാര്‍ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ഐഫോണുകളും മറ്റ് വിദേശ ഉപകരണങ്ങളും ഓഫീസില്‍ കൊണ്ടുവരരുതെന്ന് നിര്‍ദേശം നല്‍കിയതായി ബ്ലൂംബെര്‍ഗ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

ചൈനയിലെ വലിയ നഗരങ്ങളിലും കോര്‍പ്പറേഷനുകളിലും മാത്രമല്ല ഷെജിയാങ്, ഷാന്‍ഡോംഗ്, ലിയോണിംഗ്, സെന്‍ട്രല്‍ ഹെബെയ് എന്നിവയുള്‍പ്പെടെയുള്ള പ്രവിശ്യകളില്‍ നിന്നുള്ള ചെറു നഗരങ്ങളിലെ ചെറുകിട സ്ഥാപനങ്ങളും ഏജന്‍സികളും സമാനമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.അതേസമയം ആപ്പിളും ചൈനയെ പൂര്‍ണമായി ആശ്രയിക്കുന്നതില്‍ നിന്ന് പിന്മാറുകയാണ്. ഇന്ത്യ, വിയറ്റ്നാം ഉള്‍പ്പടെ വിവിധ രാജ്യങ്ങളിലേക്ക് ആപ്പിള്‍ ഉല്പാദന ജോലികള്‍ വ്യാപിപ്പിച്ചുകഴിഞ്ഞു. ഇന്ത്യന്‍ കമ്പനിയായ ടാറ്റ ഗ്രൂപ്പും ഇപ്പോള്‍ ആപ്പിളിന്റെ നിര്‍മാണ പങ്കാളിയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മാണ ശാല നിര്‍മിക്കാനുള്ള ശ്രമങ്ങളിലാണ് ഇപ്പോള്‍ ടാറ്റ ഗ്രൂപ്പ്.

ദശാബ്ദങ്ങളായി വിദേശ സാങ്കേതിക വിദ്യകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും തദ്ദേശീയമായി നിര്‍മിച്ച സാങ്കേതിക വിദ്യകള്‍ പകരം ഉപയോഗിക്കാനുമുള്ള ശ്രമങ്ങള്‍ ചൈന നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ബാങ്കുകളോട് തദ്ദേശീയമായി നിര്‍മിച്ച സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കുകയും സെമികണ്ടക്ടര്‍ ചിപ്പുകള്‍ ചൈനയില്‍ തന്നെ നിര്‍മിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

Top