ബാലുശ്ശേരി പീഡനക്കേസ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിൽ നേപ്പാളി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അയൽവാസി ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത ഉണ്ണികുളം നെല്ലിപറമ്പില്‍ രതീഷ്(32) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സ്റ്റേഷനിലെ പടികെട്ടിൽ നിന്ന് താഴേക്ക് ചാടിയാണ് ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചത്. അപ്രതീക്ഷിതമായതനാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഒന്നും ചെയ്യാനുമായില്ല. റൂറല്‍ എസ്.പി അടക്കമുള്ളവര്‍ സംഭവ സ്ഥലത്തുമുണ്ടായിരുന്നു. സ്വാകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പ്രതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

പ്രതി ഉണ്ണികുളം നെല്ലിപറമ്പില്‍ രതീഷിനെ വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സ്ഥിരമായി ഒളിഞ്ഞുനോട്ടക്കാരനായിരുന്നുവെന്നും കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയപ്പോള്‍ ആരുമില്ലാതെ കുഞ്ഞിനെ കാണുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. ബുധനാഴ്ച രാത്രിയോടെയായിരുന്നു ഉണ്ണികുളം വള്ളിയോത്ത് ക്വാറി തൊഴിലാളികളായ നേപ്പാളി കുടുംബത്തിലെ ആറു വയസ്സുകാരി ക്രൂരപീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും തമ്മിലുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്ന്‌ അമ്മ നേപ്പാള്‍ സ്വദേശികള്‍ താമസിക്കുന്ന മറ്റൊരു വീട്ടിലേക്ക് പോയിരുന്നു. ഇവരെ അന്വേഷിച്ച് രാത്രി അച്ഛന്‍ വീട്ടില്‍നിന്നുപോയ സമയത്താണ് പ്രതി സ്ഥലത്തെത്തുകയും പീഡനത്തിനിരയാക്കുകയും ചെയ്തത്. പെൺകുട്ടി ഇപ്പോൾ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ്.

Top