ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണം; രണ്ടു മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കോഴിക്കോട്: ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണ കേസിൽ ഒളിവിലായിരുന്ന രണ്ട് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ. കെഎംസിസി ബാലുശ്ശേരി മണ്ഡലം ഭാരവാഹിയും ലീഗ് പ്രവർത്തകനുമായ പാലോളി പുതിയോട്ടിൽ നസീർ (45), പാലോളി പെരിഞ്ചേരി സവാദ് (40) എന്നിവരാണ് അറസ്റ്റിലായത്. പേരാമ്പ്ര കോടതി ഇരുവരെയും റിമാൻഡ് ചെയ്തു.

കഴിഞ്ഞ ജൂൺ 23നാണ് ഡിവൈഎഫ്‌ഐ പ്രവർത്തകനായ ജിഷ്ണുരാജിനെ മർദിച്ചവശനാക്കി തോട്ടിൽ മുക്കിക്കൊല്ലാൻ ശ്രമിച്ചത്. ഇതിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. കേസിൽ എസ്ഡിപിഐ, മുസ്ലിം ലീഗ് പ്രവർത്തകരായ 12 പേർ റിമാൻഡിലായിരുന്നു. നസീറും സവാദും രണ്ട് മാസമായി ഒളിവിലായിരുന്നു. പൊലീസ് അന്വേഷണം ഊർജിതമാക്കിയതിനെ തുടർന്ന് രണ്ടുപേരും ബാലുശ്ശേരി പൊലീസിൽ കീഴടങ്ങുകയായിരുന്നു.

പാലൊളിമുക്കിൽ ഡിവൈഎഫ്‌ഐ ത്രിക്കുറ്റിശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗമായ ജിഷ്ണുവിനെ 30 ഓളം പേർ വളഞ്ഞ് ആക്രമിക്കുകയായിരുന്നു. എസ്ഡിപിഐ ഫ്‌ലക്‌സ് ബോർഡുകൾ നശിപ്പിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. തന്റെ പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ സംഘം തടഞ്ഞു നിർത്തി. ഫ്‌ലസ്‌ക് ബോർഡ് നശിപ്പിക്കാൻ വന്നതാണെന്നും പാർട്ടി നേതാക്കൾ ആയുധം കൊടുത്തു വിട്ടെന്നും കഴുത്തിൽ കത്തിവച്ച് പറയിച്ച് വീഡിയോയും ചിത്രീകരിച്ചു. രണ്ടുമണിക്കൂർ നേരത്തെ ക്രൂര മർദനത്തിനു ശേഷമാണ് ആൾക്കൂട്ടം ജിഷ്ണുവിനെ പൊലീസിന് കൈമാറിയത്.

Top