ബാലക്കോട്ട്‌ മാതൃകയില്‍ ആക്രമണം; പാക്ക്‌ അധീന കാശ്മീരിലെ തീവ്രവാദ ക്യാമ്പുകള്‍ അടച്ചു

പാക്കിസ്ഥാന്‍: പാക്ക്‌ അധീന കാശ്മീരിലെ തീവ്രവാദ ക്യാമ്പുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് വീണ്ടും ബാലക്കോട്ട്‌ മാതൃകയില്‍ ആക്രമണം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഈ നീക്കം. ആഗോള ബന്ധങ്ങള്‍ ഉപയോഗിച്ച് ഇന്ത്യ പാക്കിസ്ഥാന് മേലുള്ള സമ്മര്‍ദ്ദം ശക്തമാക്കിയതോടെയാണ് തീവ്രവാദ ക്യാമ്പുകള്‍ക്കെതിരെ പാക്കിസ്ഥാന്‍ ഇത്തരത്തില്‍ ഒരു നടപടി എടുത്തിരിക്കുന്നത്.

പാക്ക്‌ അധീന കാശ്മീരിലെ മുസാഫറാബാദിലും കോട്ലിയിലും അഞ്ച് വീതം തീവ്രവാദ ക്യാമ്പും കൂടാതെ ബര്‍ണയില്‍ ഒരു തീവ്രവാദ ക്യാമ്പും ഉണ്ടെന്ന്‌ ഇന്ത്യ തെളിവു സഹിതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ പാക്കിസ്ഥാന് മേല്‍ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം കടുത്തു. ഈ സാഹചര്യത്തിലാണ് പാക്ക്‌ അധീന കാശ്മീരിലെ നിലവിലെ 11 ഭീകരവാദ ക്യാംപുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കിയത്.

ഇന്ത്യയിലെ സുന്ദര്‍ബാനി, രജൗരി മേഖലകള്‍ക്ക് സമാന്തരമായി ലഷ്‌കര്‍ ഇ തൊയ്ബ സ്ഥാപിച്ച തീവ്രവാദ ക്യാമ്പുകളും ജയ്‌ഷെ മുഹമ്മജ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവരുടെ ക്യാമ്പുകളുടേയും പ്രവര്‍ത്തനം അവസാനിപ്പിച്ചു. അതിര്‍ത്തിയില്‍ ഇരു രാഷ്ട്രങ്ങളിലെയും സൈന്യങ്ങള്‍ തമ്മില്‍ നിരന്തരം ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ കുറയ്ക്കണം എന്ന് പാക്കിസ്ഥാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Top