ബാലഭാസ്‌കറിന്റെ മരണം; സിബിഐ അന്വേഷണം വിഷ്ണുവിന്റെ സാമ്പത്തിക ഇടപാടുകളിലേക്ക്

യലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്ത് വിഷ്ണു സോമസുന്ദരത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ സിബിഐ അന്വേഷണം ഊര്‍ജിതമാക്കി. ബാലഭാസ്‌കര്‍ വിഷ്ണു സോമസുന്ദരത്തിന് 50 ലക്ഷം രൂപ നല്‍കിയതായി സിബിഐ കണ്ടെത്തി. ഈ പണം സ്വര്‍ണക്കടത്തില്‍ നിക്ഷേപിച്ചുവെന്ന് അന്വേഷണ സംഘത്തിന് സംശയമുണ്ട്.

ബാലഭാസ്‌കര്‍ സുഹൃത്തുക്കളായ വിഷ്ണു സോമസുന്ദരത്തിനും പ്രകാശന്‍ തമ്പിക്കും സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്ന് മുന്‍പ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി കൂടിയായ വിഷ്ണു സോമസുന്ദരത്തിന് 2018 മാര്‍ച്ചിലാണ് പണം നല്‍കിയത്. എന്നാല്‍ ഈ പണം വിഷ്ണു സോമസുന്ദരം തിരിച്ചുനല്‍കിയിട്ടില്ല. 50 ലക്ഷം രൂപ സ്വര്‍ണക്കടത്തിന് നിക്ഷേപിച്ചിട്ടുണ്ടോയെന്നാണ് സിബിഐ സംഘത്തിന്റെ സംശയം.

ഇതിന്റെ അടിസ്ഥാനത്തില്‍ വിഷ്ണു സോമസുന്ദരത്തിന്റെയും പ്രകാശന്‍ തമ്പിയുടെയും മറ്റ് സ്വത്തുക്കള്‍ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്. ഇരുവരുടെയും നുണപരിശോധന കഴിഞ്ഞ ദിവസം സിബിഐ നടത്തിയിരുന്നു. അതേസമയം, കലാഭവന്‍ സോബിയെ നാളെ വീണ്ടും നുണപരിശോധനയ്ക്ക് വിധേയനാക്കും.

Top