ബാലഭാസ്‌കറിന്റേത് അപകടമരണം തന്നെ; മുന്‍നിലപാട് കോടതിയില്‍ ആവര്‍ത്തിച്ച് സിബിഐ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണം വാഹനാപകടം തന്നെയെന്ന് വീണ്ടും ആവര്‍ത്തിച്ച് സിബിഐ. മാതാപിതാക്കള്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും പരിശോധിച്ച ശേഷമാണ് മരണത്തില്‍ ദുരൂഹതയില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതെന്ന് സിബിഐ കോടതിയെ അറിയിച്ചു.

സിബിഐ അന്വേഷണ റിപ്പോര്‍ട്ട് തള്ളമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ ബാലഭാസ്‌കറിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിബിഐയുടെ മറുപടി. മരണത്തില്‍ അട്ടിമറിയൊന്നും ഇല്ലെന്ന് സിബിഐ റിപ്പോര്‍ട്ട് നല്‍കി. സാക്ഷിയായി എത്തിയ കലാഭവന്‍ സോബിക്ക് കേസില്‍ ഇടപെടാന്‍ നിയമപരമായ അധികാരം ഇല്ലെന്നും സിബിഐ കോടതിയില്‍ നിലപാെടെടുത്തു.

മരണത്തില്‍ അട്ടിമറിയില്ലെന്നും അപകട മരണമാണെന്നുമായിരുന്നു സിബിഐ റിപ്പോര്‍ട്ട്. ഡ്രൈവര്‍ അര്‍ജ്ജുന്‍ അശ്രദ്ധമായി അമിത വേഗത്തില്‍ വാഹനമോടിച്ചതാണ് അപകടകാരണമെന്നായിരുന്നു കണ്ടെത്തല്‍. കേസില്‍ കള്ള തെളിവുകള്‍ നല്‍കിയതിന് സാക്ഷിയായ കലാഭവന്‍ സോബിക്കെതിരെയും സിബിഐ കേസെടുത്തിരുന്നു.

2018 സെപ്റ്റംബര്‍ 25ന് തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് കഴക്കൂട്ടത്തിനു സമീപം പള്ളിപ്പുറത്ത് വച്ച് വാഹനാപകടം ഉണ്ടായത്. ബാലഭാസ്‌കറും മകള്‍ തേജസ്വിനിയും അപകടത്തില്‍ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന ബാലുവിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

 

Top