സ്വത്തിനു വേണ്ടിയാണോ ?ബാലഭാസ്‌ക്കറിന്റെ മരണം വിവാദമാക്കുന്നത് ?

പാലക്കാട്: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് പാലക്കാട്ടെ പൂന്തോട്ടം ആയുര്‍വേദ ആശുപത്രി അധികൃതര്‍ രംഗത്ത്. 15 വര്‍ഷമായി ബാലഭാസ്‌കറിന് പൂന്തോട്ടം ആയുര്‍വേദ ആശുപത്രിയുമായി ബന്ധമുണ്ടെന്നും ഡോക്ടര്‍ രവീന്ദ്രന്‍ പറഞ്ഞു.

ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ഭാര്യ ലക്ഷ്മിക്കാണ് കൃത്യമായി അറിയാവുന്നത്. സാമ്പത്തികമായി ഒരു ബാധ്യതയുമില്ലെന്ന് ലക്ഷ്മി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ബാലഭാസ്‌കറിന്റെ ബന്ധു പ്രിയ വേണുഗോപാലിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും ഡോക്ടര്‍ രവീന്ദ്രനും ഭാര്യയും മാദ്ധ്യമങ്ങളോട് പറഞ്ഞു.

ബാലു പാലക്കാട് കുളക്കാട് 50 സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട്. ഇതിന്റ രേഖ എവിടെയെന്ന് വളരെ മോശമായ രീതിയില്‍ ബാലുവിന്റെ അച്ഛന്‍ പബ്ലിക്കായി ചോദിച്ചു. സ്ഥാപനം എന്ന രീതിയില്‍ ബാലഭാസ്‌കറിന്റെ അച്ഛനെതിരെ മാനഹാനിക്ക് കേസ് നല്‍കിയിട്ടുണ്ടെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. തങ്ങളുമായുള്ള ബാലഭാസ്‌ക്കറിന്റെ അടുപ്പം അച്ഛനേയും ബന്ധുക്കളേയും അലോസരപ്പെടുത്തിയിട്ടുണ്ട്. അതാണ് ആരോപണങ്ങളില്‍ നിന്നും വ്യക്തമാവുന്നതെന്നും രവീന്ദ്രന്‍ വിശദമാക്കി.

ബാലഭാസ്‌കറിന്റെ കയ്യില്‍ നിന്ന് ആശുപത്രിയ്ക്കായി വാങ്ങിയ പണം തിരിച്ച് നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ആശുപത്രി നിര്‍മാണ പ്രവര്‍ത്തനം പ്രതിസന്ധിയിലായപ്പോഴാണ് ബാലഭാസ്‌കര്‍ പണം തന്നതെന്നും രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്താണ് തമ്പിയെന്നറിയാം. ഒപ്പമുണ്ടായിരുന്ന അര്‍ജുനെ ചെറുപ്പം മുതല്‍ ബാലുവിന് അറിയാമെന്നും രവീന്ദ്രന്‍ പറഞ്ഞു.

Top