ബാലഭാസ്‌ക്കറിന്റെ മരണം: അപകട കാരണം അമിത വേഗം, റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: ബാലഭാസ്‌ക്കറിന്റെ അപകടം മരണത്തിന് കാരണം അമിത വേഗമെന്ന് സൂചന നല്‍കി സാങ്കേതിക പരിശോധനാ ഫലം. അപകട സമയത്ത് വാഹനത്തിന്റെ വേഗം 100 നും 120 നും ഇടയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ സ്പീഡോമീറ്റര്‍ നിലച്ചത് നൂറ് കിലോമീറ്ററിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മോട്ടോര്‍ വാഹന വകുപ്പും കാര്‍ കമ്പനിയും ഇക്കാര്യങ്ങള്‍ ഉള്‍പ്പെട്ട വിശദമായ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ചിന് കൈമാറി. അപകടം പുനരാവിഷ്‌കരിച്ച് നടത്തിയ പരിശോധനയില്‍ വ്യക്തമായ കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബാലഭാസ്‌കര്‍ മരിക്കാന്‍ ഇടയായ അപകടം ആസൂത്രിതമാണോ എന്നകാര്യമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. അപകടം നടന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് ആരെന്ന് കണ്ടെത്തുന്നതിന് ഫോറന്‍സിക് പരിശോധനാ ഫലംകൂടി ഇനി ലഭിക്കാനുണ്ട്.അതിന് ശേഷമേ അന്തിമ നിഗമനത്തിലെത്തൂ എന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

2018 സെപ്റ്റംബര്‍ 25-ന് തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് കാര്‍ മരത്തിലിടിച്ചാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തുതന്നെ മരിച്ചു. ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിന് ആശുപത്രിയിലും മരിച്ചു. ഭാര്യ ലക്ഷ്മിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു അവര്‍ അപകട നില തരണം ചെയ്ത് ഇപ്പോള്‍ തുടര്‍ ചികിത്സയിലാണ്.

Top