ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ ദുരൂഹതയില്ല; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: ഗായകന്‍ ബാലഭാസ്‌കര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണനാണ് തിരുവനന്തപുരം സി ജെ എം കോടതിയില്‍ കുറ്റപത്രം നല്‍കിയത്. വാഹനാപകടത്തിന് പിന്നില്‍ അസ്വാഭാവികതയില്ലെന്നാണ് സിബിഐ കണ്ടെത്തല്‍. വണ്ടിയോടിച്ചിരുന്ന അര്‍ജുനെ പ്രതിയാക്കി മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസ്. അമിത വേഗതയിലും അശ്രദ്ധയോടെയും അര്‍ജുന്‍ വാഹനമോടിച്ചതാണ് അപകടത്തിന് കാരണം. സാക്ഷിയായി രംഗത്ത് വന്ന സോബിക്കെതിരെയും കേസെടുത്തു. തെറ്റായ വിവരങ്ങള്‍ നല്‍കിയതിനും കൃത്രിമ തെളിവ് ഹാജരാക്കിയതിനുമാണ് കേസ്.

സിബിഐ 132 സാക്ഷിമൊഴികളും 100 രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു. 2018 സെപ്തംബര്‍ 25 നാണ് അപകടം നടന്നത്. അപകടത്തില്‍ ബാലഭാസ്‌കറും മകളും മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്മി രക്ഷപ്പെട്ടു. അര്‍ജുന് സാരമായി പരിക്കേറ്റിരുന്നില്ല. കള്ളകടത്ത് സംഘം ബാലഭാസ്‌ക്കറിനെ അപകടപ്പെടുത്തിയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.

സിബിഐ കണ്ടെത്തലില്‍ സംതൃപ്തിയില്ലെന്ന് ബാലഭാസ്‌കറിന്റെ അച്ഛന്‍ ഉണ്ണി വ്യക്തമാക്കി. കൊലക്കുറ്റവും ഗൂഢാലോചന കുറ്റവും ചുമത്തേണ്ട കേസാണിത്. അതിനാല്‍ പുനരന്വേഷണത്തിന് വേണ്ടി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

 

Top