ബാലഭാസ്‌കറിന്റെ വാഹനാപകടം; യാത്ര വീണ്ടും ആവിഷ്‌കരിച്ച് അന്വേഷണ സംഘം

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ നീക്കാനായി അപകടത്തിന് തൊട്ടുമുമ്പുള്ള യാത്ര പുനരാവിഷ്‌കരിച്ച് അന്വേഷണ സംഘം. അപകട സമയത്ത് വാഹനമോടിച്ചിരുന്നയാള്‍ സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നോ ഇല്ലയോ എന്നാണ് സംഭവങ്ങള്‍ പുനര്‍ ആവിഷ്‌കരിച്ചതിലൂടെ പരിശോധിച്ചത്. ഇന്നോവ കാര്‍ ഉപയോഗിച്ചായിരുന്നു പരിശോധന.

അതേസമയം അപകടത്തില്‍ പെട്ട കാറില്‍ വിദഗ്ധ പരിശോധന നടന്നു. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, കാര്‍ മെക്കാനിക്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് അപകടത്തില്‍ പെട്ട കാര്‍ പരിശോധിച്ചത്.

കാറിന്റെ സീറ്റ് ബെല്‍റ്റുകള്‍ ശേഖരിച്ചതിലൂടെ മുന്‍വശത്ത് ഇടത് സീറ്റിലിരുന്ന ആള്‍ മാത്രമാണ് ബെല്‍റ്റ് ധരിച്ചിരുന്നതെന്ന് തെളിഞ്ഞു. കാര്‍ ഓടിച്ചിരുന്നതാരാണ് എന്നകാര്യത്തില്‍ വ്യത്യസ്ത മൊഴികള്‍ ഉള്ളതിനാലാണ് വിദഗ്ധ പരിശോധന നടത്തുന്നത്. കാര്‍ അപകടത്തില്‍ പെടുത്തിയതാണോ എന്ന കാര്യത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്. ഇതേതുടര്‍ന്നാണ് മംഗലാപുരം സ്റ്റേഷനിലുള്ള കാര്‍ പരിശോധിക്കുന്നത്.

സെപ്റ്റംബര്‍ 24 നായിരുന്നു ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്നത്. അപകടത്തില്‍ ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനിയും മരിച്ചിരുന്നു.

Top