ബാലഭാസ്‌ക്കറിന്റെ സാമ്പത്തികബന്ധങ്ങളില്‍ ദുരൂഹതയില്ല; ഡ്രൈവര്‍ ക്രിമിനല്‍ കേസിലെ പ്രതിയെന്ന്

തിരുവനന്തപുരം: വാഹനാപകടത്തില്‍ മരണപ്പെട്ട സംഗീത സംവിധായകന്‍ ബാലഭാസ്‌ക്കറിന്റെ സാമ്പത്തിക ബന്ധങ്ങളില്‍ ദുരൂഹതയില്ലെന്ന് പൊലീസ് കണ്ടെത്തി. പാലക്കാടുള്ള ഒരു ആയുര്‍വ്വേദ ഡോക്ടര്‍ക്ക് എട്ടുലക്ഷം രുപ നല്‍കിയിരുന്നെന്നും ഇത് ഡോക്ടര്‍ തിരികെ നല്‍കിയെന്നും ഇതിന്റെ രേഖകള്‍ ഡോക്ടര്‍ ഹാജരാക്കിയെന്നും പൊലീസ് അറിയിച്ചു.

എന്നാല്‍, അപകട സമയത്ത് വാഹനം ഓടിച്ചിരുന്ന അര്‍ജ്ജുന്‍ രണ്ട് ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്നും പൊലീസ് വിശദമാക്കി. എ ടി എം പണം മോഷ്ടിച്ച പ്രതികളെ സഹായിച്ചതിന് ഒറ്റപ്പാലം, ചെറുതുരുത്തി സ്റ്റേഷനുകളില്‍ അര്‍ജ്ജുനെതിരെ കേസുകള്‍ നില നില്‍ക്കുന്നുണ്ട്.

ബാലഭാസ്‌കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പിതാവ് സി കെ ഉണ്ണി ആവശ്യപ്പെട്ടിരുന്നു. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് പിതാവ് പരാതി നല്‍കിയത്. ബാലഭാസ്‌കറിന്റെ ഭാര്യയുടെ മൊഴി പ്രകാരം അപകടസമയം വാഹനമോടിച്ചത് അര്‍ജ്ജുന്‍ ആയിരുന്നെന്നാണ്. മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ ഉള്‍പ്പെടെ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ ബാലഭാസ്‌കറിന്റെ പിതാവ് ആവശ്യപ്പെട്ടിരുന്നു. അപകടത്തില്‍ ബാലഭാസ്‌കറിന്റെ മകളും മരണപ്പെട്ടിരുന്നു.

Top