ബജറങ് പുനിയയും വിനേഷ് ഫോഗത്തും പരിശീലനത്തിന് വിദേശത്തേക്ക് ; ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും

ദില്ലി: ഗുസ്തിതാരങ്ങള്‍ക്ക് വിദേശത്ത് പരിശീലനത്തില്‍ ഏര്‍പ്പെടാന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. ഗുസ്തിതാരങ്ങളായ ബജ്രംഗ് പുനിയയും, വിനേഷ് ഫോഗട്ടുമാണ് പരിശീലനത്തിനായി വിദേശത്തേക്ക് പോകുക. ഏഷ്യന്‍ ഗെയിംസും ലോക ചാമ്പ്യന്‍ഷിപ്പും ലക്ഷ്യമിട്ടാണ് പരിശീലനം. ബജറങ് പുനിയ കിര്‍ഗിസ്ഥാനിലെ ഇസ്സിക് കുളിലും വിനേഷ് ഫോഗത്ത് ഹങ്കറിയിലെ ബുഡാപെസ്റ്റിലുമാണ് പരിശീലനം നടത്തുക. ഇതിനുള്ള ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും.താരങ്ങള്‍ ജൂലൈ ആദ്യ വാരം വിദേശത്തേക്ക് തിരിക്കും. പരിശീലകന്‍ അടക്കം 7 പേര്‍ക്ക് ഒപ്പം പോകാനും അനുമതിയുണ്ട്.

ഏഷ്യന്‍ ഗെയിംസ്, ലോക ചാമ്പ്യന്‍ഷിപ്പ് എന്നിവയ്ക്കായുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുകയാണ് പുനിയയുടെയും ഫോഗത്തിന്റേയും ലക്ഷ്യം. ചൈനയിലെ ഹാങ്ഝൗവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനും സെര്‍ബിയിലെ ബെല്‍ഗ്രേഡില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിനും മുന്നോടിയായി വിദേശ പരിശീലനത്തിന് അനുമതി തരണമെന്ന് ഇരുവരും സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. താരങ്ങളുടെ അപേക്ഷ 24 മണിക്കൂറിനുള്ളില്‍ അനുവദിച്ചെന്നാണ് കായിക മന്ത്രാലയം വ്യക്തമാക്കുന്നത്.

സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 8 വരെയാണ് ചൈനയില്‍ ഏഷ്യാഡ് നടക്കുക. ബെല്‍ഗ്രേഡിലെ ലോക ചാമ്പ്യന്‍ഷിപ്പാവട്ടെ സെപ്റ്റംബര്‍ 16 മുതല്‍ 24 വരെയും. 2024ലെ പാരിസ് ഒളിംപിക്സിനുള്ള യോഗ്യതാ മത്സരം കൂടിയാണ് ബെല്‍ഗ്രേഡിലെ ചാമ്പ്യന്‍ഷിപ്പ്. വിനേഷ് ഫോഗത്തിനൊപ്പം വിദേശ പരിശീലനത്തില്‍ ഫിസിയോ അശ്വിനി ജീവന്‍ പാട്ടീലും സഹതാരം സംഗീത ഫോഗത്തും പരിശീലകന്‍ സുധേഷുമുണ്ടാകും എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ഇതില്‍ പാട്ടീലിന്റെ യാത്രയുടെ ചിലവ് വഹിക്കുക കേന്ദ്ര സര്‍ക്കാരായിരിക്കില്ല. ബജറങ് പുനിയക്കൊപ്പം പരിശീലകന്‍ സുജീത് മാനും ഫിസിയോ അനുജ് ഗുപ്തയും സഹതാരം ജിതേന്ദര്‍ കിന്‍ഹയും സ്‌ടെങ്ത് ആന്‍ഡ് കണ്ടീഷനിംഗ് വിദഗ്ധന്‍ കാസി കിറോണ്‍ മുസ്തഫ ഹസനും വിദേശത്തേക്കുണ്ടാകും.

Top