തെലങ്കാനയില്‍ ക്രിസ്ത്യന്‍ പള്ളിക്കുനേരെ ബജ്‌റംഗ് ദള്‍ ആക്രമണം

ഹൈദരാബാദ് : തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ ക്രിസ്ത്യന്‍ പള്ളിക്കുനേരെ ബജ്‌റംഗ് ദള്‍ ആക്രമണം. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇരുപതുപേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച വൈകിട്ടാണ് ആക്രമണമുണ്ടായത്. ഇരുന്നൂറോളംപേര്‍ ജയ് ശ്രീറാം വിളികളുമായി പള്ളി അടിച്ചുതകര്‍ക്കുകയായിരുന്നു.

മഡിഗ ദളിത് ക്രിസ്ത്യന്‍ വിഭാഗത്തിലെ ആളുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് ആക്രമണം നടന്നത്. ഇരുന്നൂറോളം വരുന്ന ആളുകള്‍ പള്ളിയിലേക്ക് ജയ് ശ്രീറാം വിളികളോടെ എത്തുകയായിരുന്നു. പള്ളിയിലെ കുരിശ്, പ്രാര്‍ഥനാഹാളിലെ കസേരകള്‍, പള്ളിയുടെ മേല്‍ക്കൂര അടക്കം ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.

റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് സവര്‍ണജാതിക്കാരും ദളിത് വിഭാഗവും തമ്മില്‍ നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ബജ്‌റംഗ്ദളിന്റെ നേതൃത്വത്തില്‍ സവര്‍ണവിഭാഗത്തിലെ ആളുകള്‍ അക്രമം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. അക്രമി സംഘത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നുണ്ട്.

Top