പാലാരിവട്ടം മേൽപാലം അഴിമതി ; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : പാലാരിവട്ടം മേല്‍പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

റിമാന്റ് കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്ന് ഇന്ന് മുവാറ്റുപുഴ വിജിലന്‍സ് കോടതി, ക്യാംമ്പ് സിറ്റിംഗ് നടത്തുന്ന എറണാകുളം റസ്റ്റ് ഹൗസില്‍ പ്രതികളെ ഹാജരാക്കും. റിമാന്റ് കാലാവധി ദീര്‍ഘിപ്പിക്കുന്നതിന്റെ ഭാഗമായാണ് കോടതിയില്‍ ഹാജരാക്കുന്നത്.

അറസ്റ്റ് ചെയ്ത് 60 ദിവസം പിന്നിട്ടതോടെ സ്വാഭാവിക ജാമ്യം വേണമെന്ന ആവശ്യമാണ് പ്രതികള്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കുക.

ഒന്നാം പ്രതി കരാര്‍ കമ്പനി എംഡി സുമീത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരുമായ എംടി തങ്കച്ചന്‍, നാലാം പ്രതിയും പൊതുമരാമത്ത് മുന്‍ സെക്രട്ടറിയുമായ ടിഒ സൂരജ് എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കുന്നത്. മൂന്നാം പ്രതി ബെന്നി പോളിന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

ആഗസ്റ്റ് മുപ്പതിനാണ് പാലാരിവട്ടം അഴിമതിക്കേസിൽ മുൻ പൊതുമാരമത്ത് സെക്രട്ടറി ടി ഒ സൂരജടക്കം നാലു പേർ അറസ്റ്റിലായത്. അഴിമതി നടത്തുകയെന്ന ലക്ഷ്യത്തോടെ ഗൂഡാലോചന നടത്തിയെന്നും അധികാര ദുർവിനിയോഗമുണ്ടായെന്നും കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.

Top