ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം

മുംബൈ: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധത്തെ ബിജെപി ആര്‍എസ്എസ്സുമായി ബന്ധിപ്പിച്ച് സംസാരിച്ചതിന് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സമര്‍പ്പിച്ച മാനനഷ്ടക്കേസില്‍ മുബൈ കോടതി രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ചു. പരാതിക്കാരന്‍ ആരോപിക്കും പോലെ രാഹുല്‍ ഗാന്ധി ആര്‍ എസ് എസിനെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

പതിനയ്യായിരം രൂപ കെട്ടിവയ്ക്കാന്‍ കോടതി രാഹുലിനോട് ആവശ്യപ്പെട്ടു. മുന്‍ എം പി ഏക്‌നാഥ് ഗായിക്ക്വാദ് ആണ് രാഹുലിന് വേണ്ടി പണം കെട്ടിവച്ചത്.

രാഹുല്‍ ഗാന്ധിക്കും സിപിഎം നേതാവ് സീതാറാം യെച്ചൂരിക്കും അന്നത്തെ കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാഗാ ന്ധിക്കുമെതിരേ 2017ലാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ധ്രുതിമാന്‍ ജോഷി മാനനഷ്ടത്തിന് പരാതി നല്‍കിയത്.

‘ബിജെപിയുടെയോ ആര്‍എസ്എസ്സിന്റെയോ പ്രത്യയ ശാസ്ത്രത്തിനെതിരേ സംസാരിക്കുന്നവരെ അക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയുമാണ്’, എന്നായിരുന്നു രാഹുല്‍ ഗാന്ധി ഗൗരിലങ്കേഷിന്റെ വധത്തെ തുടര്‍ന്ന് പ്രതികരിച്ചത്. സമാനമായ പ്രതികരണമാണ് സീതാറാം യെച്ചൂരിയും നടത്തിയത്.

ഇതിനെതിരെയാണ് ജോഷി ഹര്‍ജി നല്‍കിയത്. കോടതി ഇരുവരോടും ഹാജരാകാന്‍ പറഞ്ഞെങ്കിലും വ്യക്തികള്‍ നടത്തുന്ന പരമാര്‍ശത്തില്‍ പാര്‍ട്ടി കക്ഷിയാവേണ്ടതില്ല എന്ന് പറഞ്ഞ് സോണിയ ഗാന്ധിക്കെതിരേയും സിപിഎമ്മിനെതിരേയുമുള്ള ഹര്‍ജി കോടതി തള്ളി.

2017ലാണ് മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് വീടിനു മുന്നില്‍ ഹിന്ദുതീവ്രവാദികളുടെ വെടിയേറ്റ് മരിക്കുന്നത്.

Top