യൂത്ത് ലീഗ് സെക്രട്ടറി പികെ ഫിറോസിന് ജാമ്യം

തിരുവനന്തപുരം: യൂത്ത് ലീഗ് സെക്രട്ടേറിയറ്റ് മാർച്ചിനെ തുടർന്ന് അറസ്റ്റിലായ സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഫിറോസിന് ജാമ്യം അനുവദിച്ചത്. സംഘർഷവുമായി ബന്ധപ്പെട്ട് 28 യൂത്ത് ലീഗ് പ്രവർത്തകർ കൂടി അറസ്റ്റിലായിരുന്നെങ്കിലും പൊതുമുതൽ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം കെട്ടിവെച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു.

തിരുവനന്തപുരം പാളയത്തുവെച്ച് ജനുവരി 23നാണ് കന്റോൺമെന്റ് പൊലീസ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. പൊലീസിനെ ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്. സംസ്ഥാന സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ സേവ് കേരള മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്.

രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ഫിറോസ് നേരത്തെ പറഞ്ഞിരുന്നു. സമരങ്ങളെ അടിച്ചമർത്തുകയാണ് സർക്കാരിന്റെ ഉദ്ദേശം. അറസ്റ്റ് ചെയ്താലും പിന്മാറുകയില്ലെന്നും സർക്കാരിനെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിന് ശേഷം വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടു പോവുന്നതിനിടെയായിരുന്നു ഫിറോസിന്റെ പ്രതികരണം.

Top