പിസി ജോർജിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു

തിരുവനന്തപുരം: വിദ്വേഷ പ്രസം​ഗത്തെ തുടർന്ന് അറസ്റ്റിലായ പിസി ജോർജിന് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

വിദ്വേഷ പ്രസം​ഗം നടത്തരുത്. സാക്ഷികളെ സ്വാധീനിക്കരുത്. അന്വേഷണ ഉദ്യോ​ഗസ്ഥർ ആവശ്യപ്പെട്ടാൽ ​ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

വൈദ്യ പരിശോധനക്ക് ശേഷം മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്കാണ് പിസി ജോർജിനെ കൊണ്ടു പോയത്. ഇന്ന് കോടതി അവധി ദിനമായതിനാലാണ് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയത്. ജോര്‍ജിനെ 14 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടത്. മുന്‍ എംഎല്‍എ ആയ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.

സമുദായങ്ങള്‍ക്കിടയില്‍ മത സ്പര്‍ധയുണ്ടാക്കാന്‍ പിസി ജോര്‍ജ് പ്രവര്‍ത്തിച്ചു. ജാമ്യത്തില്‍ വിട്ടയച്ചാല്‍ അന്വേഷണം തടസപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Top