അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ വിലക്കിയ ഫിഫ നടപടിയോട് പ്രതികരിച്ച് ബൈച്ചുങ്ങ് ബൂട്ടിയ

Bhaiching Bhutia

ദില്ലി: അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ വിലക്കിയ ഫിഫയുടെ നടപടി കടുത്തുപോയെന്ന് മുന്‍ നായകന്‍ ബൈച്ചുങ്ങ് ബൂട്ടിയ. എന്നാല്‍ രാജ്യത്തിന്‍റെ ഫുട്ബോള്‍ സംവിധാനത്തെ നവീകരിക്കാന്‍ ഇത് ഉചിതവുമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. എഐഎഫ്എഫിന്‍റെ 85 വർഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഫിഫയുടെ വിലക്ക് നേരിടുന്നത്. കാലാവധി കഴിഞ്ഞിട്ടും എഐഎഫ്എഫ് തലവന്‍ പ്രഫുല്‍ പട്ടേല്‍ അധികാരത്തില്‍ തുടർന്നതും ഫെഡറേഷന്‍റെ കാര്യങ്ങളില്‍ മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടായതുമാണ് ഫിഫയുടെ വിലക്കിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

ഫിഫ ഇന്ത്യന്‍ ഫുട്ബോളിനെ വിലക്കിയത് ദൗർഭാഗ്യകരമാണ്, ഫിഫയുടെ നടപടി വളരെ കടന്നുപോയി. അതേസമയം നമ്മുടെ സംവിധാനം കുറ്റമറ്റതാകാനുള്ള സുവർണാവസരവുമാണിത്. ഫെഡറേഷനും സംസ്ഥാന അസോസിയേഷനുകളും ഭാരവാഹികളും ഒന്നിച്ച് നമ്മുടെ സംവിധാനം ചിട്ടപ്പെടുത്താനും ഇന്ത്യന്‍ ഫുട്ബോളിന്‍റെ ഭാവി ശോഭനമാക്കാനും പ്രയോജനകരമാണ് ഫിഫയുടെ നടപടിയെന്നും ഇതിഹാസ താരം കൂടിയായ ബൈച്ചുങ്ങ് ബൂട്ടിയ വാർത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു.

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ ഭരണത്തിൽ പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടായതിനെ തുടർന്നാണ് ഫിഫ എഐഎഫ്എഫിനെ വിലക്കിയത്. 2009 മുതൽ പ്രസിഡന്‍റ് സ്ഥാനത്തുള്ള പ്രഫുൽ പട്ടേലിന്‍റെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ഭരണസമിതി പിരിച്ചുവിട്ട് സുപ്രീംകോടതി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. അംഗരാജ്യങ്ങളിലെ ഫെഡറേഷനുകൾക്ക് അനുമതി നൽകേണ്ടതും നടപടിയെടുക്കേണ്ടതും ഫിഫയാണെന്നും മൂന്നാംകക്ഷിയുടെ ഇടപെടൽ നിയമത്തിനെതിരാണെന്നും വ്യക്തമാക്കിയാണ് ഇന്ത്യക്ക് അടിയന്തര ഫിഫ കൗൺസിൽ വിലക്കേർപ്പെടുത്തിയത്.

Top