റസ്റ്റോറൻറുകളിൽ അകത്ത് ഭക്ഷണം നൽകുന്നത് ഒരു മാസത്തേക്ക് കൂടി നീട്ടി ബഹ്‌റൈൻ

ബഹ്‌റൈൻ : കോവിഡ് പശ്ചാത്തലത്തിൽ ബഹ്റൈനിൽ റസ്റ്റോറൻറുകളിലും കഫേകളിലും അകത്ത് ഭക്ഷണം നൽകുന്നത് ഒരുമാസത്തേക്ക് കൂടി നീട്ടിവെച്ചു. ഒക്ടോബർ 24 മുതലാണ് ഇനി അനുമതി നൽകുക. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന ഏകോപന സമിതി യോഗത്തിലാണ് തീരുമാനമെടുത്തത്.

ബഹ്റൈനിൽ ഇതുവരെ 63,189 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 56,087 പേർ രോഗമുക്തി നേടി. അതേസമയം 217 കോവിഡ് മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട് . നിലവിലെ ആരോഗ്യസുരക്ഷയുടെയും മറ്റ് പ്രതിരോധ പ്രവർത്തനങ്ങളുടെയും ഭാഗമായാണ് റെസ്റ്റോറന്റുകൾക്ക് അകത്ത് ഭക്ഷണം നല്കുന്നതടക്കമുള്ള കാര്യങ്ങൾ ഒരു മാസത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്.

അതേസമയം, സർക്കാർ സ്കൂളുകൾ തുറക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടാനും തീരുമാനിച്ചു. ഒക്ടോബർ 11 മുതലാണ് ക്ലാസ് തുടങ്ങുക. അധ്യാപകരും മറ്റ് ജീവനക്കാരും ഒക്ടോബർ നാലിന് സ്കൂളുകളിൽ എത്തണം. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് കേസുകൾ വർധിച്ച പശ്ചാത്തലത്തിലാണ് ഈ തീരുമാനങ്ങൾ. ഒക്ടോബർ ഒന്നു വരെ എല്ലാവരും കർശനമായ ആരോഗ്യ മുൻകരുതൽ പാലിക്കണമെന്നും കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

Top