ലോകത്തിലെ ഇന്റർനെറ്റ് ശൃംഖലയെ വെല്ലുവിളിച്ചുകൊണ്ട് വ്യാപിക്കുന്ന പുതിയ റാന്‍സംവെയറിനെ കണ്ടെത്തി.
‘ബാഡ് റാബിറ്റ്’ എന്ന റാന്‍സംവെയറിനെയാണ് കണ്ടെത്തിയിരിക്കുന്നത്.
റഷ്യ, ഉക്രെയിന്‍ എന്നിവയുള്‍പ്പെടെ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലാണ് റാന്‍സം വെയര്‍ പടരുന്നത്.
കോര്‍പ്പറേറ്റ് കമ്പ്യൂട്ടറുകളേയും, വിവിധ മാധ്യമ സ്ഥാപനങ്ങള്‍, ഉക്രെയിനിലെ ഒഡേസ വിമാനത്താവളം കീവ്, സബ് വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ റാന്‍സംവെയര്‍ ആക്രമണമുണ്ടായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ഈ വര്‍ഷം ആദ്യം സൈബർ ലോകത്തിൽ ആക്രമണം അഴിച്ചുവിട്ട പെറ്റിയ റാന്‍സംവെയറുമായി ബാഡ്‌റാബിറ്റിന് ബന്ധമുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കമ്പ്യൂട്ടറുകള്‍ എന്‍ക്രിപ്റ്റ് ചെയ്ത് കൈക്കലാക്കി പ്രതിഫലമായി ബിറ്റ്‌കോയിന്‍ ആവശ്യപ്പെടുകയാണ്
ബാഡ് റാബിറ്റ് ഹാക്കര്‍മാര്‍ ചെയ്യുന്നത്.
പെറ്റിയ റാന്‍സംവെയറിന്റെ മറ്റൊരു രൂപമായ ‘ഡിസ്‌ക് കോഡര്‍.ഡി’ എന്ന മാല്‍വെയര്‍ ഉപയോഗിച്ചാണ് ഈ സൈബര്‍ ആക്രമണമുണ്ടായിരിക്കുന്നതെന്ന് കമ്പ്യൂട്ടര്‍ സുരക്ഷാ സ്ഥാപനമായ ഇസെറ്റ് പറയുന്നു.
വ്യാജ ഫ്‌ലാഷ് അപ്‌ഡേറ്റുകളാണ് ബാഡ് റാബിറ്റ് റാന്‍സംവെയര്‍ കമ്പ്യൂട്ടറുകളില്‍ കടന്നുകൂടാന്‍ ഉപയോഗപ്പെടുത്തുന്ന ഒരു മാര്‍ഗം.
ഹാക്കര്‍മാര്‍ കൃത്രിമം കാണിച്ച ഏതെങ്കിലും വെബ്‌സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍, ഫ്‌ലാഷ് അപ്‌ഡേറ്റ് ചെയ്യാനുള്ള പോപ്അപ്പ് സന്ദേശം ലഭിക്കും അത് ക്ലിക്ക് ചെയ്ത് ഫ്‌ലാഷ് അപ്‌ഡേറ്റിന് ശ്രമിച്ചാല്‍ മാല്‍വെയറുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് പ്രവേശിക്കും.
നിലവില്‍ ബാഡ് റാബിറ്റ് ആക്രമണം താരതമ്യേന ചെറുതാണ്. കൂടുതല്‍ രാജ്യങ്ങളിലേക്ക് ഇത് വ്യാപിക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
പെറ്റിയ റാന്‍സംവെയര്‍ നിര്‍മ്മാതാക്കള്‍ തന്നെയാണ് പുതിയ ആക്രമണത്തിന് പിന്നില്ലെന്നാണ് പ്രാഥമിക നിഗമനം.
ബാഡ് റാബിറ്റ് ആക്രമണം ഇന്ത്യയിൽ ഉണ്ടയതായി നിലവിൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.