പകക്ക് കുളവും ആയുധം ! പട്ടികജാതിയില്‍പ്പെട്ട കുട്ടികളെ ക്രൂരമായി ആക്രമിച്ചു . .

ജല്‍ഗാവ്: ജാതി പക കുളത്തിലും ! ഉയര്‍ന്ന ജാതിക്കാര്‍ മാത്രം ഉപയോഗിച്ച് വരുന്ന കുളത്തില്‍ ഇറങ്ങിയതിന് പട്ടികജാതി വിഭാഗത്തിലെ മൂന്ന് കുട്ടികളാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. വിഷയത്തില്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തതോടെ സംഭവം വിവാദമായി കഴിഞ്ഞു

‘ഈ കുട്ടികള്‍ ചെയ്ത ഒരേയൊരു കുറ്റം ഒരു ‘സ്വര്‍ണ’ കുളത്തില്‍ ഇറങ്ങി എന്നതാണ്. മനുഷ്യത്വം പോലും മാനം കാക്കാനായി ഇവിടെ പാടുപെടുകയാണ്. ആര്‍എസ്എസും ബിജെപിയും പരത്തുന്ന വിഷത്തിനും വെറുപ്പിന്റെ രാഷ്ട്രീയത്തിനും എതിരെ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ ചരിത്രം നമ്മോടു പൊറുക്കില്ല’- രാഹുല്‍ ട്വീറ്റു ചെയ്തു. ഉയര്‍ന്ന ജാതിക്കാരന്റെ ഉടമസ്ഥതയിലുള്ള കുളത്തെയാണ് രാഹുല്‍ ട്വീറ്റില്‍ പരാമര്‍ശിച്ചത്.

ഇല കൊണ്ടു നഗ്‌നത മറച്ചാണു വിഡിയോയില്‍ കുട്ടികള്‍ നില്‍ക്കുന്നത്.കുളത്തില്‍ ഇറങ്ങിയതിന്റെ പേരില്‍ ചുറ്റിലുമുള്ളവര്‍ കളിയാക്കുന്നുമുണ്ട്. ഇതിനിടെ ഒരാള്‍ ബെല്‍റ്റു കൊണ്ടും പിന്നീട് വടി കൊണ്ടും മര്‍ദിക്കുന്നതും വിഡിയോയില്‍ കാണാം. തങ്ങള്‍ക്കു മുന്നില്‍ മുട്ടുകുത്തി നില്‍ക്കാനും കുട്ടികളോട് ആവശ്യപ്പെടുന്നുണ്ട്.

സംഭവത്തില്‍ ഇടപെട്ടു മഹാരാഷ്ട്ര കോണ്‍ഗ്രസിന്റെ സംഘം ഗ്രാമത്തിലെത്തിയിട്ടുണ്ട്. സംഭവത്തെ അപലപിച്ച സാമൂഹികനീതി വകുപ്പു മന്ത്രി രാംദാസ് അതാവലെയും വാക്കഡിയിലെത്തി മര്‍ദനത്തിനിരയായ കുട്ടികളെ കാണും. ജൂണ്‍ 10നായിരുന്നു സംഭവം നടന്നത്. മൂന്നു കുട്ടികളെയും നഗ്‌നരാക്കി ഗ്രാമത്തിലൂടെ നടത്തിച്ചെന്നും പരാതിയുണ്ട്.

ഇതുമായി ബന്ധപ്പെട്ടു രണ്ടു പേരെ അറസ്റ്റ് ചെയ്തതായാണു വിവരം. ഈശ്വര്‍ ജോഷി എന്നയാളുടെ പേരിലാണു കുളം. അയാളുടെ വീട്ടുജോലിക്കാരനായ സോനു ലോഹറാണു കുട്ടികളെ മര്‍ദിച്ചത്.

Top