ഗവർണർക്ക് തിരിച്ചടി; സെനറ്റിലേക്ക് പുതിയ അംഗങ്ങൾ വേണ്ടെന്ന് ഹൈക്കോടതി

എറണാകുളം: കേരള സർവകലാശാല സെനറ്റിലേക്ക് പുതിയ അംഗങ്ങളെ നിയമിക്കരുതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതി നിർദേശം നൽകി. അംഗങ്ങളെ പുറത്താക്കിയതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണം. ഗവർണർ പുറത്താക്കിയ പതിനഞ്ച് അംഗങ്ങൾ നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. ജസ്റ്റിസ് മുരളി പുരുഷോത്തമന്റേതാണ് നിർദേശം. സെനറ്റ് യോഗത്തിൽ പങ്കെടുത്തവരെ പുറത്താക്കി പുതിയ ആളുകളെ നിയമിക്കാനായിരുന്നു ഗവർണറുടെ നീക്കം.

ഹൈക്കോടതി നിർദേശം ഗവർണർക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ അംഗങ്ങളെ നാമനിർദേശം ചെയ്യുന്നതിനും ഹൈക്കോടതി താൽക്കാലികമായി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സെനറ്റ് അംഗങ്ങളെ പുറത്താക്കിയത് നടപടിക്രമങ്ങൾ പാലിച്ചാണോ എന്ന് പരിശോധിക്കാനുള്ള അധികാരം കോടതിക്കുണ്ടെന്നും അതിൽ പരിശോധനയുണ്ടാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി. വകുപ്പ് മേധാവികളായ അംഗങ്ങളെയും നോമിനേറ്റ് ചെയ്യപ്പെട്ടവരെയുമാണ് സർവകലാശാല സെനറ്റിൽനിന്ന് പുറത്താക്കിയത്. ഗവർണറുടെ നടപടിയെ തുടർന്ന് സെനറ്റിൽ നിന്നും പതിനഞ്ച് അംഗങ്ങളെ പിൻവലിച്ചതായി സർവ്വകലാശാലയും അറിയിച്ചിരുന്നു.

ഗവർണറുടെ നടപടി ചട്ടവിരുദ്ധമാണെന്നും അനാവശ്യ ഇടപെടലുമാണെന്ന് ഹരജിക്കാർ കോടതിയെ അറിയിച്ചു. അംഗങ്ങളെ പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് തന്നെയാണ് ഹരജിക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. സർവകലാശാലയിൽ ഫിനാൻസ് കമ്മിറ്റി ഉൾപ്പെടെയുള്ളവ കൂടാൻ കഴിയാത്ത സാഹചര്യമുണ്ട്. ഈ പ്രതിസന്ധി കൂടി കണക്കിലെടുക്കണമെന്ന് ഹൈക്കോടതിയോട് ഹരജിക്കാർ ആവശ്യപ്പെട്ടു. ഇവർക്ക് സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ നൽകിയ അനുമതിയും ഗവർണർ റദ്ദാക്കിയിരുന്നു. ഈ രീതിയിൽ ഉത്തരവിറക്കാൻ ഗവർണർക്ക് നിയമപരമായി അധികാരമില്ലെന്നാണ് ഹരജിക്കാരുടെ വാദം. ഗവർണറുടേത് അധികാര ദുർവിനിയോഗമാണെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി.

Top