കെ കവിതയ്ക്ക് തിരിച്ചടി; അറസ്റ്റ് നിയമവിരുദ്ധമെന്ന ഹർജി തള്ളി, 23 വരെ ഇഡി കസ്റ്റഡിയിൽ

 ഡൽഹി മദ്യ ലൈസൻസ് അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ബിആർഎസ് നേതാവും മുൻ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിതയ്ക്ക് തിരിച്ചടി. കവിതയെ മാർച്ച് 23 വരെ ഇഡി കസ്റ്റഡിയിൽ വിട്ടു. അറസ്റ്റ് നിയമ വിരുദ്ധമാണെന്ന കവിതയുടെ ഹർജി കോടതി തള്ളി. ഡൽഹി റോസ് അവന്യു കോടതിയാണ് ഹർജി തള്ളിയത്.

ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ കവിതയുടെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), ഐടി വകുപ്പുകൾ ഇന്നലെ റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. റെയ്ഡിനു പിന്നാലെ കവിതയെ കസ്റ്റഡിയിലെടുത്തിരുന്നു.

ഇന്നലെ ഉച്ചയോടെ കസ്റ്റഡിയിലെടുത്ത കവിതയുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തി. ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ കവിതയുടെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), ഐടി വകുപ്പുകൾ ഇന്നു റെയ്ഡ് നടത്തിയിരുന്നു.

ഈ വർഷം മാത്രം ഡൽഹി മദ്യലൈസൻസ് അഴിമതിയുമായി ബന്ധപ്പെട്ട് കവിതയ്ക്ക് ഇഡിയും ഐടി വകുപ്പും രണ്ട് തവണ സമൻസ് നൽകിയിരുന്നെങ്കിലും അവർ പ്രതികരിച്ചിരുന്നില്ല. തുടർന്നാണ് ഇന്നലെ രാവിലെ മിന്നൽ പരിശോധന നടത്തിയത്.

കേസുമായി ബന്ധപ്പെട്ട് കവിതയുടെ കൂട്ടാളിയും ഹൈദരാബാദിലെ മദ്യ വ്യവസായിയുമായ മലയാളി അരുൺ രാമചന്ദ്രൻ പിള്ളയെ ഇഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഡൽഹിയിൽ സർക്കാരിന്റെ കീഴിലായിരുന്ന മദ്യ വിൽപനയുടെ ലൈസൻസ് 2021 ൽ സ്വകാര്യ മേഖലയ്ക്കു കൈമാറിയതിന്റെ മറവിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

Top