തിരിച്ചടി നേരിട്ട് ഫേസ്ബുക്ക്.! സ്വപ്ന പദ്ധതികള്‍ എല്ലാം പൂട്ടികെട്ടി

ന്യൂയോര്‍ക്ക്: മെറ്റാ അതിന്റെ കണക്റ്റിവിറ്റി വിഭാഗം അടച്ചുപൂട്ടിയതായി സ്ഥിരീകരിച്ചു. 10 വർഷമായി പ്രവര്‍ത്തിക്കുന്ന വിഭാഗമാണ് മെറ്റ നിര്‍ത്തുന്നത്. ഫേസ്ബുക്കിന്റെ പരീക്ഷണാത്മക ഇന്റർനെറ്റ്, ടെലികോം ശ്രമങ്ങളുടെ കേന്ദ്രമായിരുന്നു ഈ വിഭാഗം. ഡ്രോണ്‍ വഴി ഇന്‍റര്‍നെറ്റ് നല്‍കാന്‍ അടക്കം വലിയ പദ്ധതികള്‍ ഈ വിഭാഗം ആലോചിച്ചിരുന്നു.

മെറ്റാ കണക്റ്റിവിറ്റിയിലെ പലരെയും മുന്‍പ് തന്നെ മെറ്റ ഒഴിവാക്കിയിരുന്നു. അവശേഷിക്കുന്നവരെ മെറ്റ അതിന്റെ ഇൻഫ്രാസ്ട്രക്ചർ, സെൻട്രൽ പ്രൊഡക്റ്റ് ഡിവിഷനുകളിലേക്ക് പുന്‍വിന്യസിച്ചു. കൃത്യമായി എത്രയാളുകളെ നിലനിര്‍ത്തി. ആരെ ഏതൊക്കെ വിഭാഗത്തിലേക്ക് മാറ്റി തുടങ്ങിയ കാര്യങ്ങള്‍ മെറ്റ പുറത്തുവിട്ടിട്ടില്ല. ഒരു കാലത്ത് ഫേസ്ബുക്കിന്‍റെ വലിയ ആശയമായ ഇന്‍റര്‍നെറ്റ്. ഓര്‍ഗ് അടക്കം ഇനി നിശ്ചലാവസ്ഥയില്‍ ആയിരിക്കും എന്നാണ് കണക്റ്റിവിറ്റി വിഭാഗം അടച്ചുപൂട്ടുന്നതിലൂടെ മെറ്റ വ്യക്തമാക്കുന്നത്.

വികസ്വര രാജ്യങ്ങളിലെ അവികസിത പ്രദേശങ്ങളിലും മറ്റും ഇന്റർനെറ്റ് കണക്ഷനുകൾക്ക് സബ്‌സിഡി നൽകാനുള്ള പദ്ധതി അടിസ്ഥാനമാക്കിയാണ് പത്ത് വർഷം മുമ്പ് ഈ ഡിവിഷന്റെ തുടക്കം. ഇന്‍റര്‍നെറ്റ്.ഓര്‍ഗ് ഫ്രീ ബേസിക്‌സ് ശ്രമങ്ങളും ഇതിന്‍റെ ഭാഗമായിരുന്നു. കണക്റ്റിവിറ്റി എത്താത്ത സ്ഥലങ്ങളിലേക്ക് ഫേസ്‌ബുക്കും മറ്റ് ചില സേവനങ്ങളും സൗജന്യമായി നൽകാനായിരുന്നു പദ്ധതി.

ഒരു യുഎസ് കമ്പനി മറ്റൊരു രാജ്യത്തെ അടിസ്ഥാന സൌകര്യ പ്രശ്നത്തില്‍ ഇടപെടുന്നതും, നെറ്റ് ന്യൂട്രാലിറ്റി പോളിസികൾ ലംഘിച്ചു എന്നതടക്കം ഈ പദ്ധതി വലിയ വിവാദമായി. ഫേസ്ബുക്കിന്‍റെ ചാരിറ്റിപ്രവര്‍ത്തനമായി ഇതിനെ കണ്ടവരുമുണ്ട്.

2015-ൽ കമ്പനി അക്വില എന്ന പേരില്‍ ഒരു ഡ്രോണിന്റെ പദ്ധതി അവതരിപ്പിച്ചിരുന്നു. ഇതും ഈ വിഭാഗത്തില്‍ ആയിരുന്നു. ഇതിനൊപ്പം തന്നെയാണ് ലോ എർത്ത് ഓർബിറ്റ് സാറ്റലൈറ്റ് കണക്റ്റിവിറ്റി സംവിധാനത്തിനുള്ള ആദ്യകാല ശ്രമങ്ങളും ഈ ഡിവിഷന്‍ വഴിയായിരുന്നു. 2016 സെപ്റ്റംബറിലാണ് ഈ പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ ഇതെല്ലാം ഒരിക്കലും വിജയത്തില്‍ എത്തിക്കാന്‍ ഫേസ്ബുക്കിന് സാധിച്ചില്ല. മെറ്റ എന്ന നിലയിലേക്ക് ഫേസ്ബുക്ക് മാറിയതോടെ ഇത്തരം പദ്ധതികളോട് ഇനി ബൈ പറയും എന്ന് ഏതാണ്ട് ഫേസ്ബുക്ക് തീരുമാനിക്കുകയായിരുന്നു.

Top