ബാബറി മസ്ജിദ് വിധി; അയോധ്യയില്‍ നിരോധനാജ്ഞ

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസില്‍ സിബിഐ കോടതി വിധി വരാനിരിക്കെ അയോധ്യയില്‍ നിരോധനജ്ഞ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. മസ്ജിദ് തകര്‍ത്ത കേസും ഗൂഢാലോചന കേസും ഒന്നിച്ചാണ് പരിഗണിക്കുന്നത്. എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവര്‍ ഉള്‍പ്പടെ 32 പേരാണ് കേസിലെ പ്രതികള്‍.

28 വര്‍ഷത്തിന് ശേഷമാണ് മസ്ജിദ് തകര്‍ത്ത കേസിലെ വിധി വരുന്നത്. എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, കല്ല്യാണ്‍ സിംഗ് ഉള്‍പ്പടെ കേസിലെ എല്ലാ പ്രതികളോടും വിധി പറയുമ്പോള്‍ കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് ബാധിച്ച് എയിംസില്‍ ചികിത്സയില്‍ കഴിയുന്ന ഉമാഭാരതി കോടതിയിലെത്തില്ല. വധശിക്ഷയെ നേരിടാനും തയ്യാറെന്നും വിധി എതിരായാല്‍ ജാമ്യം തേടില്ലെന്നും ഉമാഭാരതി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. മസ്ജിദ് തകര്‍ത്തതിന് പിന്നില്‍ പങ്കില്ലെന്നും ഗൂഡാലോചന നടത്തിയിട്ടിലെന്നുമാണ് എല്‍ കെ അദ്വാനിയും ജോഷിയും മൊഴി നല്‍കിയത്.

പക്ഷെ, മസ്ജിദ് തകര്‍ക്കുമ്പോള്‍ ഈ നേതാക്കളുടെയെല്ലാം സാന്നിധ്യം ആ പ്രദേശത്ത് ഉണ്ടായിരുന്നു. ഇതെല്ലാം കോടതി വിശദമായി പരിശോധിച്ചു. 2001ല്‍ ഗൂഢാലോചന കുറ്റത്തില്‍ നിന്ന് അദ്വാനി ഉള്‍പ്പടെയുള്ളവരെ അലഹാബാദ് ഹൈക്കോടതി ഒഴിവാക്കിയിരുന്നു. അത് റദ്ദാക്കിയ സുപ്രീംകോടതി കേസില്‍ എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് 2017 ല്‍ വിധിച്ചു. വിചാരണക്കായി പ്രത്യേക കോടതിയും രൂപീകരിച്ചു.

കൊവിഡ് കാലത്ത് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് അദ്വാനിയുടെ വിചാരണ പൂര്‍ത്തിയാക്കിയത്. 354 സാക്ഷികളെ വിസ്തരിച്ചു. ആയിരക്കണക്കിന് രേഖകള്‍ പരിശോധിച്ചു. ബാബറി മസിജ്ദ് തകര്‍ത്തത് കുറ്റമാണെന്ന് അയോദ്ധ്യ ഭൂമി തര്‍ക്ക കേസിലെ വിധിയില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ച് വ്യക്തമാക്കിയിരുന്നു.

Top