ബാബ്‌റി മസ്ജിദ് ഗൂഡാലോചന കേസ് ; എല്‍കെ അദ്വാനിയ്ക്കും ഉമാഭാരതിയ്ക്കും ജാമ്യം

ന്യൂഡല്‍ഹി: ബാബ്‌റി മസ്ജിദ് ഗൂഡാലോചന കേസില്‍ എല്‍കെ അദ്വാനിയ്ക്കും ഉമാഭാരതിയ്ക്കും ജാമ്യം.

നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന ലഖ്‌നൊ വിചാരണ കോടതിയുടെ നിര്‍ദേശമനുസരിച്ചാണ് മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍, ജോഷി, ഉമാഭാരതി എന്നിവര്‍ കോടതിയില്‍ ഹാജരായത്.

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് റായ്ബറേലി കോടതിയുടെ പരിഗണനയിലായിരുന്ന കേസ് ലഖ്‌നൊ കോടതിയിലേയ്ക്ക് മാറ്റിയത്.

2001ല്‍ ഇവര്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം വിചാരണക്കോടതി റദ്ദാക്കുകയും 2010ല്‍ അലഹാബാദ് ഹൈക്കോടതി അത് ശരിവെക്കുകയുമായിരുന്നു. ഇതിനെതിരെ സി.ബി.ഐ.യും ഹാജി മെഹബൂബ് അഹമ്മദും നല്‍കിയ ഹര്‍ജിയില്‍ ഗൂഢാലോചന കുറ്റം പുനസ്ഥാപിക്കാന്‍ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.

രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്തല്‍, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായ പ്രചാരണവും ആരോപണവും ഉന്നയിക്കല്‍, തെറ്റായ പ്രസ്താവനകള്‍, ക്രമസമാധാനത്തകര്‍ച്ചയുണ്ടാക്കുംവിധം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കല്‍, ഗൂഢാലോചന എന്നിവയാണ് പ്രതികള്‍ക്കെതിരായി ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

Top