ന്യൂഡല്‍ഹി: ബാബ്റി മസ്ജിദ് തകര്‍ത്ത കേസില്‍ സെപ്റ്റംബര്‍ 30 ന് കോടതി വിധി പറയും. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവരാണ് കേസിലെ പ്രതികള്‍. ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പ്രസ്താവിക്കാന്‍ പോകുന്നത്.
ലഖ്നൗവിലെ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിക്കുക. സെപ്റ്റംബര്‍ 30നുള്ളില്‍ കേസില്‍ വാദം കേട്ട് വിധി പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.
മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി, വിനയ് കത്യാര്‍, കല്യാണ്‍സിങ് തുടങ്ങി കേസിലെ 32 പ്രതികളും അന്നേ ദിവസം കോടതിയില്‍ ഹാജരാകണമെന്ന് പ്രത്യേക കോടതി ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് നിര്‍ദേശിച്ചു. കേസില്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു കോടതി ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നത്.
ബാബ്‌റി മസ്ജിദ് തകര്‍ത്തതിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കില്ലെന്നും രാഷ്ട്രീയ പകപോക്കലിനായി കേസിലേക്ക് വലിച്ചിഴച്ചതാണെന്നും എല്‍ കെ അദ്വാനി കോടതിക്ക് മുമ്പാകെ മൊഴി നല്‍കിയിരുന്നു. മുരളി മനോഹര്‍ ജോഷിയും വിചാരണയില്‍ കുറ്റം നിഷേധിച്ചു. കേസിലെ ചില സാക്ഷികളുടെ മൊഴിയും വീഡിയോ കോണ്‍ഫറന്‍സിലൂടെ ആണ് കോടതി രേഖപ്പെടുത്തിയത്.