ന്യൂഡല്‍ഹി: ബാബ്‌റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍നിന്ന് ബിജെപി നേതാവ് എല്‍ കെ അദ്വാനിയെ ഒഴിവാക്കാനാവില്ലെന്ന് സുപ്രിംകോടതി.
സാങ്കേതിക കാരണങ്ങളാല്‍ അദ്വാനിയെ ഒഴിവാക്കാനാകില്ലന്നും കേസില്‍ അന്തിമ വിധി മാര്‍ച്ച് 22ന് പ്രഖ്യാപിക്കുമെന്നും സുപ്രിംകോടതി അറിയിച്ചു.
അദ്വാനിയെ കൂടാതെ ബി.ജെ.പി മുതിര്‍ന്ന നേതാക്കളായ മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി, യു.പി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്, സതീഷ് പ്രഥാന്‍, സി.ആര്‍. ബെന്‍സാല്‍, അശോക് സിംഗാള്‍, ഗിരിജ കിഷോര്‍, സാധ്വി ഋതംബര, വി.എച്ച്. ഡാല്‍മിയ എന്നിവര്‍ക്കെതിരെ ചുമത്തിയ ഗൂഢാലോചന കുറ്റം 2001ല്‍ വിചാരണ കോടതി ഒഴിവാക്കിയിരുന്നു. 2010ല്‍ വിചാരണ കോടതി നടപടി അലഹബാദ് ഹൈക്കോടതി ശരിവെച്ചിരുന്നു.
പിന്നീട് കോടതി നടപടിക്കെതിരെ ഹാജി മൊഹ്മൂദ് അഹമ്മദ് എന്നയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു. 2011ലാണ് സി.ബി.ഐ അപ്പീല്‍ ചെയ്തത്.
1992 ഡിസംബര്‍ ആറിനാണ് അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്. ഈ സംഭവത്തില്‍ മസ്ജിദ് തകര്‍ത്ത കര്‍സേവകര്‍ക്കെതിരെയും ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് അദ്വാനി അടക്കം 20 പേര്‍ക്കെതിരെയും രണ്ട് കേസുകളാണ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്തിരുന്നത്.