അഭിനേതാക്കൾക്ക് എതിരെ ഫെഫ്‍ക; ആവശ്യമില്ലാത്ത പ്രശ്‍നങ്ങളുണ്ടാക്കുന്നുവെന്ന് ബി ഉണ്ണികൃഷ്‍ണൻ

ചില നടീ നടൻമാര്‍ സിനിമയിൽ ആവശ്യമില്ലാത്ത പ്രശ്‍നമുണ്ടാക്കുന്നുവെന്ന് ഫെഫ്‍ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്‍ണൻ. സിനിമയുടെ എഡിറ്റ് അപ്പോൾ അപ്പോൾ കാണിക്കണമെന്നാണ് ചിലർ പറയുന്നത്. അവരെ മാത്രം അല്ല അവർക്ക് വേണ്ടപ്പെട്ടവരെയും കാണിക്കണം എന്ന് ആവശ്യപ്പെടും. ഒരേ സമയം പല സിനിമകൾക്ക് ഡേറ്റ് നൽകുന്നവരാണ് ചിലരെന്നും ബി ഉണ്ണികൃഷ്‍ണൻ വ്യക്തമാക്കി.

പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ തീരുമാനങ്ങൾക്കൊപ്പം ഫെഫ്ക്ക നിൽക്കുമെന്നും നിർമ്മാതാക്കളുടെ സംഘടനക്ക് പരാതി കിട്ടിയിട്ടുണ്ടെന്നും ബി ഉണ്ണികൃഷ്‍ണൻ അറിയിച്ചു. താരങ്ങള്‍ക്ക് ആവശ്യമുള്ള പോലെ റീ എഡിറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നു. ഇത്തരം ആവശ്യങ്ങള്‍ സംവിധായകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ആരൊക്കെയാണ് സഹകരിക്കാത്തതെന്ന് തങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്നും ബി ഉണ്ണികൃഷ്‍ണൻ പറഞ്ഞു.

ഡബ്ബിങ് നടക്കുന്ന സിനിമയുടെ എഡിറ്റ് കാണിക്കാൻ ഒരു നടൻ ആവശ്യപ്പെട്ടു. ചിത്രീകരിച്ച ഭാഗങ്ങളുടെ എഡിറ്റ് കാണിച്ചാൽ മാത്രമേ തുടർന്ന് അഭിനയിക്കുകയുള്ളൂ എന്നാണ് പറഞ്ഞത്. പണം മുടക്കിയ നിർമ്മാതാക്കളെ മാത്രമെ സിനിമയുടെ എഡിറ്റ് കാണിക്കൂ എന്നാണ് ഫെഫ്‍കയുടെ തീരുമാനം എന്നും ബി ഉണ്ണികൃഷ്‍ണൻ വ്യക്തമാക്കി. എന്നാൽ സർഗാത്മകമായ ചർച്ചകൾക്ക് അവസരം നൽകുമെന്നും ബി ഉണ്ണികൃഷ്‍ണൻ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ എടുക്കുന്ന ഏത് തീരുമാനത്തോടും ഒപ്പം നിൽക്കും. ഇത്തരം പ്രശ്‍നങ്ങൾ നിരന്തരം സൃഷ്‍ടിക്കുന്നവരോട് തങ്ങളുടെ അവകാശങ്ങൾ ബലികഴിക്കാൻ സമ്മതമല്ല എന്നും വ്യക്തമാക്കുന്നു. കെഎസ്എംഡിസി സിനിമാ മേഖലയിൽ സ്ത്രീ സാന്നിധ്യം ഉറപ്പ് വരുത്താൻ മുന്നോട്ട് വന്നതിന്റെ തുടർച്ചയെന്നോണം അത്തരം സിനിമകൾ തിയേറ്ററിൽ നിലനിർത്താൻ കൂടി മുൻകൈ എടുക്കണമെന്ന അഭിപ്രായവും ഫെഫ്‍ക മുന്നോട്ടുവച്ചു. പ്രൊഡ്യൂസേഴ്‍സ് അസോസിയേഷനുമായി ഫെഫ്‍ക നടത്തിയ ചര്‍ച്ചയ്‍ക്ക് ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

Top