ബിടെക്ക് വിദ്യാര്‍ത്ഥിയെ ജയിപ്പിക്കുവാന്‍ ഇടപെട്ടെന്ന് കെ.ടി ജലീലിനെതിരെ പരാതി

Kt Jaleel

തിരുവനന്തപുരം: പരീക്ഷയില്‍ തോറ്റ ബിടെക്ക് വിദ്യാര്‍ത്ഥിയെ ജയിപ്പിക്കുവാന്‍ ശ്രമം നടത്തിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെതിരെ പരാതി. ഇത് സംബന്ധിച്ച് ഗവര്‍ണര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. അദാലത്തില്‍ പ്രത്യേക കേസായി പരിഗണിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടതിന്റെ രേഖകള്‍ സഹിതമാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയുടെ പരാതി.

29മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിക്ക് അവസാനത്തെ പുനര്‍മൂല്യ നിര്‍ണയത്തില്‍ 48 മാര്‍ക്ക് കിട്ടിയെന്നാണ് പരാതി. കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കൊളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ശ്രീഹരിക്ക് വേണ്ടിയാണ് മന്ത്രി ജലീല്‍ ഇടപെട്ടെന്ന തരത്തില്‍ ആരോപണം ഉയരുന്നത്.

അഞ്ചാം സെമസ്റ്റര്‍ ഡൈനാമിക്‌സ് ഓഫ് മെഷനറീസ് പരീക്ഷക്കാണ് വിദ്യാര്‍ത്ഥിയ്ക്ക് 29 മാര്‍ക്ക് കിട്ടിയത്. പുനര്‍മൂല്യനിര്‍ണയത്തിന് ശേഷം 32 മാര്‍ക്ക് ലഭിച്ചെങ്കിലും ജയിക്കാന്‍ വേണ്ടത് 45 മാര്‍ക്കാണ്. വീണ്ടും മൂല്യനിര്‍ണയത്തിന് അപേക്ഷിച്ചെങ്കിലും ചട്ടം അനുവദിക്കുന്നില്ലെന്ന് സാങ്കേതിക സര്‍വ്വകലാശാല മറുപടി നല്‍കി. ഇതോടെ മന്ത്രിയെ നേരിട്ട് സമീപിച്ചു.

2018 ഫെബ്രുവരി 27ന് ചേര്‍ന്ന അദാലത്തില്‍ മന്ത്രി കെ ടി ജലീല്‍ നേരിട്ട് പങ്കെടുത്തു. വിഷയം പ്രത്യേകം കേസായി പരിഗണിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. മന്ത്രിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെയുള്ള പുനര്‍മൂല്യ നിര്‍ണയത്തില്‍ 32മാര്‍ക്ക് 48 ആവുകയും തോറ്റ പേപ്പറില്‍ ശ്രീഹരി ജയിക്കുകയുമായിരുന്നു.

Top