തൃശൂര്‍ കോര്‍പ്പറേഷനില്‍ വ്യാപക വോട്ട് കച്ചവടം നടന്നുവെന്ന് ബി ഗോപാലകൃഷ്ണന്‍

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ വ്യാപകമായി വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍. തൃശൂര്‍ കോര്‍പ്പറേഷന്‍ രണ്ടാം ഡിവിഷനില്‍ മത്സരിച്ച തനിക്കെതിരെ സിപിഎം കോണ്‍ഗ്രസിന് വോട്ടു മറിച്ചതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘താന്‍ മത്സരിച്ച ഡിവിഷനില്‍ 283 വോട്ട് കോണ്‍ഗ്രസിന് നല്‍കി. മൂന്നാം ഡിവിഷനില്‍ സിപിഎമ്മിന് മറുപടിയായി 150 വോട്ട് കോണ്‍ഗ്രസ് കൊടുത്തതിനും തെളിവുകള്‍ ഉണ്ട്. സിപിഎം-കോണ്‍ഗ്രസ് വോട്ടു കച്ചവടമാണ് ഈ തിരഞ്ഞെടുപ്പില്‍ നടന്നതെങ്കില്‍ വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇവര്‍ സഖ്യമായി മാറുമെന്ന് ഉറപ്പാണ്’ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

കോണ്‍ഗ്രസും സിപിഎമ്മും തീവ്രവാദികളുമായി രാഷ്ട്രീയ സഖ്യം ഉണ്ടാക്കിയതിന്റെ തെളിവാണ് കെ.മുരളീധരന്റെ പ്രസ്താവന. മുഖ്യമന്ത്രിയുടെ പ്രസ്താവനയും ഇതില്‍ നിന്നും വ്യത്യസ്തമല്ല. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഇമ്രാന്‍ ഖാന്റേയും പാക്കിസ്ഥാന്റേയും വോട്ടും സഹായവും തേടുന്ന തരത്തില്‍ ഇരുപാര്‍ട്ടികളും അധഃപതിച്ചിരിക്കുന്നതിന്റെ തെളിവാണ് കെ.മുരളീധരന്റേയും മുഖ്യമന്ത്രിയുടേയും പ്രസ്താവനയെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Top