ഇന്ത്യയിലെ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ അന്തകനായി അയ്യപ്പന്‍ മാറും: ബി.ഗോപാലകൃഷ്ണന്‍

കൊച്ചി : അയ്യപ്പനെ അപമാനിക്കുന്ന പ്രവര്‍ത്തികള്‍ തുടര്‍ന്നാല്‍ സര്‍ക്കാറിന് കേരളം മുഴുവന്‍ 144 പ്രഖ്യാപിക്കേണ്ട ഗതി വരുമെന്നു ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്‍. ശബരിമല തോന്നുന്നതുപോലെ തുറക്കുകയും അടയ്ക്കുകയും ചെയ്യാമെന്നാണു സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ വിശ്വാസികള്‍ എകെജി സെന്ററും അടപ്പിക്കും. വിശ്വാസികള്‍ക്കു ബിജെപിയുടെ പിന്തുണയുണ്ട്. അയ്യപ്പനുമായി യുദ്ധം ചെയ്യുന്നതു തുടര്‍ന്നാല്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ അന്തകനായി അയ്യപ്പന്‍ മാറും.

വിധി തടുക്കാനാകില്ല, സര്‍ക്കാരും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഓരോ ദിവസവും ഓരോ തന്ത്രങ്ങളുമായാണ് വരുന്നത്. രാഷ്ട്രീയ അടവുനയം ശബരിമലയില്‍ വേണ്ട. ദേവസ്വം ബോര്‍ഡുകളെ സര്‍ക്കാര്‍ കയ്യിലെ കളിപ്പാവയാക്കി മാറ്റിയിരിക്കുകയാണ്. കൊച്ചി ദേവസ്വം ബോര്‍ഡില്‍ സിഐടിയുക്കാരെയാണു നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ക്രിസ്ത്യന്‍, മുസ്‌ലിം യുവതികളെ ശബരിമല കയറ്റാന്‍ കൊണ്ടുവന്നവര്‍ ഇന്നു ദലിത് യുവതിയുമായാണു വന്നിരിക്കുന്നത്. സവര്‍ണ, അവര്‍ണ സംഘര്‍ഷമുണ്ടാക്കാനാണു സര്‍ക്കാര്‍ ശ്രമമാണെന്നും ബിജെപി സംസ്ഥാന വക്താവ് കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ നാപ്കിനുമായി വന്ന സ്ത്രീയെ മല ചവിട്ടിച്ചതിനു പിന്നില്‍ ഇ.പി.ജയരാജനും കോടിയേരിയുമാണ്. കോടിയേരിയുടെ മകന് ഇവരുമായുള്ള ബന്ധം അറിവുള്ളതാണ്. ഇവരെ കൊണ്ടുവന്നതിനു പിന്നില്‍ മതലഹളയാണു ലക്ഷ്യമിടുന്നത്. ശബരിമലയിലെ ക്രമസമാധാന നില സംരക്ഷിക്കണം എന്നാണു കേന്ദ്ര സര്‍ക്കാരിന്റെ സര്‍ക്കുലറിലുള്ളത്. ഇതിനെ സര്‍ക്കാരും ശിങ്കിടികളും തെറ്റായി വ്യാഖ്യാനിച്ചാണു കലഹമുണ്ടാക്കാന്‍ ശ്രമിക്കുന്നത്.

കോണ്‍ഗ്രസിനു ശബരിമല വിഷയത്തില്‍ നപുംസക നിലപാടാണുള്ളത്. ഒന്നുകില്‍ വിശ്വാസികളുടെ ഒപ്പം നില്‍ക്കണം. അല്ലെങ്കില്‍ നിലപാട് തുറന്നുപറയണം. ഇതു രണ്ടുമില്ലാത്ത കോണ്‍ഗ്രസ് ശിഖണ്ഡി സമീപനമാണു കാണിക്കുന്നതെന്നും ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Top