പിണറായിക്ക് ചിറ്റമ്മ നയം, ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാത്തതിനെതിരെ ബി.ഗോപാലകൃഷ്ണന്‍

തൃശ്ശൂര്‍: ഒളിംപ്യന്‍ പി.ആര്‍.ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാന്‍ വൈകുന്നതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍നവുമായി ബിജെപി. ഒളിംപിക്‌സിലെ മലയാളി സാന്നിധ്യത്തെ കേരള സര്‍ക്കാര്‍ അപമാനിക്കുകയും അവഗണിക്കുകയും ചെയ്യുകയാണെന്നും ശ്രീജേഷിനെ കേരള സര്‍ക്കാര്‍ ഇതു വരെ ആദരിച്ചില്ലെന്നും എന്നാല്‍ മറ്റു സംസ്ഥാന സര്‍ക്കാരുകള്‍ ശ്രീജേഷിന് പുരസ്‌കാരം പ്രഖ്യാപിച്ചെന്നും ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ശ്രീജേഷിന് ആദ്യം പുരസ്‌കാരം പ്രഖ്യാപിക്കേണ്ടത് കേരളമാണ്. എന്നാല്‍ പിണറായിക്ക് ശ്രീജേഷിനോട് ചിറ്റമ്മ നയമാണ്. പിണറായിക്ക് മത രാഷ്ട്രീയ തിമിരമാണെന്നും ശ്രീജേഷിനോട് ജുനൈദ് ഫോബിയ ആണെന്നും പറഞ്ഞ ഗോപാലകൃഷ്ണന്‍ സിപിഎമ്മുകാര്‍ക്ക് ചൈന ജയിക്കുന്നതിലാണ് സന്തോഷമെന്നും ശ്രീജേഷിനെ അവഗണിക്കുന്നതിന് പിന്നില്‍ ഹിഡന്‍ അജണ്ടയാണെന്നും ആരോപിച്ചു.

ശ്രീജേഷിന് വരവേല്‍പ്പും അവാര്‍ഡും സര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍ ബിജെപി മുന്‍കൈയ്യെടുത്ത് അതു നല്‍കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. പിആര്‍ ശ്രീജേഷിന് അഞ്ച് കോടി രൂപ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. ശ്രീജേഷ് ഹിന്ദു നാമധാരി ആയതു കൊണ്ടാണ് അവാര്‍ഡ് കൊടുക്കാത്തത് എന്നാണ് ഇപ്പോള്‍ പറയാനാവുന്നതെന്നും ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

 

Top