Azam Khan more dangerous than Dawood Ibrahim: Shiv Sena

മുംബൈ: ഉത്തര്‍പ്രദേശ് മന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അസംഖാന്‍ ദാവൂദ് ഇബ്രാഹിമിനേക്കാള്‍ അപകടകാരിയാണെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാംമ്‌നയിലാണ് അസംഖാനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി ശിവസേന രംഗത്ത് വന്നത്.

അസംഖാന്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയില്‍ ഐക്യരാഷ്ട്ര സംഘടനയുടെ ഇടപെടല്‍ ആവശ്യപ്പെട്ടതാണ് ശിവസേനയെ ചൊടിപ്പിച്ചത്. വിഷയത്തില്‍ യുഎന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് അദ്ദേഹം യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് കഴിഞ്ഞ ഒക്ടോബറില്‍ കത്തയച്ചിരുന്നു.

കത്തില്‍, ആര്‍എസ്എസ് ഇന്ത്യയുടെ മതേതര സ്വഭാവത്തിന് ഭീഷണിയാണെന്നും രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അസംഖാന്‍ ആരോപിച്ചിരുന്നു.

താജ്മഹല്‍ തകര്‍ത്ത് ശിവസേന അവിടെ ശിവക്ഷേത്രം നിര്‍മ്മിക്കാന്‍ പോകുന്നു എന്ന അസംഖാന്റെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു.

ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ 23ാം വാര്‍ഷികത്തിലാണ് ശിവസേനയെ ചൊടിപ്പിച്ച പ്രസ്താവന അസംഖാന്‍ നടത്തിയത്. ഇതോടെയാണ് അസംഖാനെതിരെ കടുത്തവാക്കുകളുമായി ശിവസേന രംഗത്തെത്തിയത്.

Top