യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആസാദ് സമാജ് പാര്‍ട്ടി ഒറ്റക്ക് മത്സരിക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ്

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആസാദ് സമാജ് പാര്‍ട്ടി ഒറ്റക്ക് മത്സരിക്കുമെന്ന് ദളിത് നേതാവും പാര്‍ട്ടി അധ്യക്ഷനുമായ ചന്ദ്രശേഖര്‍ ആസാദ്. കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ട്. വൈകുന്നേരത്തോടെ അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും ആജ് തക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

”യു.പിയിലെ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരു ബദലായിരിക്കും ഞങ്ങള്‍. എം.എല്‍.എയും മന്ത്രിയും ആക്കാമെന്നുള്ള ഓഫറുകള്‍ ഞാന്‍ നിരസിക്കുകയായിരുന്നു”ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ആസാദ് പറഞ്ഞു. ”സമാജ്‌വാദി പാര്‍ട്ടി 100 സീറ്റ് നല്‍കിയാലും ഞങ്ങള്‍ അവരുടെ കൂടെ പോവില്ല. തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയെ തടയാന്‍ ഞങ്ങള്‍ മറ്റു പാര്‍ട്ടികളെ സഹായിക്കും. മായാവതിയുമായും ഞങ്ങള്‍ സഖ്യത്തിന് ശ്രമിച്ചിരുന്നു, പക്ഷെ ആരും തന്നെ ബന്ധപ്പെട്ടില്ല” ആസാദ് പറഞ്ഞു.

”വ്യക്തിപരമായ സന്തോഷത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കാറില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എനിക്ക് വലിയ നഷ്ടങ്ങളുണ്ടായി. ഹാത്രസ്, ഉന്നാവോ, പ്രയാഗ്‌രാജ് സംഭവങ്ങളില്‍ പ്രതിഷേധിച്ചതിന് ജയിലില്‍ പോവേണ്ടി വന്നു. പ്രതിപക്ഷത്തെ ഭിന്നത മൂലം ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്നാല്‍ അത് എല്ലാവരുടേയും നഷ്ടമായിരിക്കും. ഭീം ആര്‍മിയുടെ പ്രവര്‍ത്തകരാണ് ഞങ്ങളുടെ കരുത്ത്”ആസാദ് വ്യക്തമാക്കി.

 

Top