എന്താണ് ആയുഷ്മാന്‍ ഭാരത്? ; നരേന്ദ്രമോദി ജനങ്ങള്‍ക്ക് കത്തെഴുതുന്നു

Modi

ന്യൂഡല്‍ഹി: ആരോഗ്യ രക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിനെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന്‍ നേരിട്ട് കത്തെഴുതാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിച്ചു. രാജ്യം തുടങ്ങിവെച്ച ഏറ്റവും വലിയ ആരോഗ്യരക്ഷാപദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്. പദ്ധതി നടപ്പില്‍ വന്ന് മാസം ഒന്ന് കഴിഞ്ഞിട്ടും അര്‍ഹരായ 50 കോടി ജനങ്ങള്‍ക്ക് ഇപ്പോഴും പദ്ധതിയെ കുറിച്ച് അറിയില്ല എന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

പ്രശ്‌നം പരിഹരിക്കേണ്ടത് അതിന്റെ വേരുകളിലാണ് എന്നാണ് പ്രധാനമന്ത്രിയുടെ പോളിസിയെന്ന് നീതി ആയോഗിന്റെ അംഗമായ വിനോദ് കെ പോള്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് കത്തെഴുതാന്‍ തീരുമാനിച്ചിരിക്കുന്നത്. ആയുഷ്മാന്‍ പദ്ധതിയുടെ മുഖ്യ ശില്‍പിയാണ് വിനോദ്.

2011ലെ സാമുദായിക സെന്‍സസ് അടിസ്ഥാനപ്പെടുത്തിയാണ് അര്‍ഹരായവരെ കണ്ടെത്തുന്നത്. സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസ് പ്രകാരം രാജ്യത്തെ 40 ശതമാനത്തോളം ജനങ്ങള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കേണ്ടതുണ്ടെന്നാണ് കണക്ക്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ മോദിക്ക് ഉയര്‍ത്തിക്കാട്ടാനുള്ള പ്രധാനപ്പെട്ട പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്.

പദ്ധതി വഴി രാജ്യത്തെ ആരോഗ്യമേഖലയിലെ ചെലവു കുറയുമെന്നും അത്തരം സേവനങ്ങളിലേക്കുള്ള ഒരു വലിയ ചുവടുവെപ്പാണിതെന്നും വിനോദ് കെ പോള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതുവഴി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. അത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആയുഷ്മാന്‍ ഭാരത് പദ്ധതിപ്രകാരം റജിസ്റ്റര്‍ ചെയ്ത ആശുപത്രികളിലെ ചികിത്സയ്ക്ക് രോഗികള്‍ ഒരു രൂപപോലും നല്‍കേണ്ടതില്ല. 10 കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപയുടെ ചികിത്സാ സഹായം ഉറപ്പാക്കും. 1200 കോടി രൂപയാണ് ഇതിനായി ബജറ്റില്‍ വകയിരുത്തിയത്. റീ ഇമ്പേഴ്‌സ്‌മെന്റ് സംവിധാനത്തിലൂടെയല്ല പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുന്നത്.

ഒരു കുടുംബത്തിന് വര്‍ഷത്തില്‍ അഞ്ചുലക്ഷം വരെ രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭിക്കും. കിടത്തി ചികിത്സയ്ക്കും റഫറല്‍ ആശുപത്രി ചികിത്സയ്ക്കുമായിരിക്കും പരിരക്ഷ.

ഇന്‍ഷുറന്‍സ് കമ്പനികളുടെ ശൃംഖല (ഇ.എച്ച്.സി.പി.) മുഖേനയായിരിക്കും പദ്ധതി നടപ്പാക്കുക. സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ പണമില്ലാതെ ചികിത്സ തേടാനുള്ള സൗകര്യം ഇ.എച്ച്.സി.പി. ഒരുക്കും.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനു മുമ്പും ശേഷവുമുള്ള രോഗനിര്‍ണയം, മരുന്നുവിതരണം തുടങ്ങി 1350ഓളം നടപടികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.

Top