പത്തനംതിട്ട ജില്ലയിലെ അയിരൂർ പഞ്ചായത്തിന്റെ പേര് മാറുകയാണ്. ഇനി മുതൽ അയിരൂർ കഥകളിഗ്രാമം എന്നറിയപ്പെടും. ഔദ്യോഗിക പേര് മാറ്റത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. കഥകളിയെ നെഞ്ചിലേറ്റിയ ഗ്രാമത്തിനുള്ള ദേശീയ ബഹുമതിയാണ് പുതിയ പേര്. രണ്ട് നൂറ്റാണ്ടോളം പഴക്കമുണ്ട് കഥകളിയും അയിരൂരും തമ്മിലുള്ള ബന്ധത്തിന്. കേരളത്തിലെ ഏക കഥകളി ഗ്രാമമാമണ് അയിരൂർ. കഥകളിയുടം മുൻകാല ചരിത്രത്തിന്റെ ചുവടുപിടിച്ച് 1995 ൽ അയിരൂരിൽ കഥകളി ക്ലബ് പ്രവർത്തനം തുടങ്ങി. 2006 മുതൽ ഇങ്ങോട്ട് ജനുവരി മാസത്തിൽ പമ്പാ തീരത്ത് കഥകളി മേളയും നടക്കുന്നുണ്ട്. ഒപ്പം പുതിയ തലമുറക്കായി കഥകളി പഠന കളരിയും.
ഇത്രത്തോളം കഥകളിയുമായി ആത്മബന്ധമുള്ളത് കൊണ്ടാണ് പേര് തന്നെ കലാരൂപത്തിനൊപ്പം ചേർക്കണമെന്ന് നാട്ടുകാർ ആഗ്രഹിച്ചത്. 2010 ൽ അന്നത്തെ പഞ്ചായത്ത് ഭരണ സമതിയാണ് പേര് മാറ്റത്തിനുള്ള നടപടികൾ തുടങ്ങിയത്. നാടിനെ കഥകളി ഗ്രാമമെന്ന് ആദ്യം പ്രഖ്യാപിച്ചതും പഞ്ചായത്ത് തന്നെ. പിന്നീട് സംസ്ഥാന കേന്ദ്ര സർക്കാരുകളെ സമീപിച്ചു. വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കേന്ദ്ര ആഭ്യന്ത മന്ത്രാലയം പുതി പേരിന് അംഗീകാരം നൽകിയത്.
റവന്യൂ വകുപ്പിലടക്കം എല്ലാ സർക്കാർ രേഖകളിലും അയിരൂർ കഥകളി ഗ്രാമമെന്നാകും രേഖപ്പെടുത്തുക. അയിരൂർ തെക്ക് തപാൽ ഓഫീസ് കഥകളി ഗ്രാമം പി ഒ എന്ന് അറിയപ്പെടും. പേര് മാറുന്നതോടെ കഥകളിയെ പ്രോത്സാഹിപ്പിക്കാൻ കൂടുതൽ പദ്ധതികളും പഞ്ചായത്ത് വിഭാവനം ചെയ്യുന്നുണ്ട്. കഥകളി മ്യൂസിയത്തിനടക്കം പദ്ധതി തയ്യാറായി കഴിഞ്ഞു.