ചരിത്ര പ്രാധാന്യമുള്ള രാമജന്മഭൂമി ബാബറി മസ്ജിദ് ഭൂമിതര്‍ക്കത്തില്‍ അഞ്ചംഗ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധി പറയാന്‍ ഒരുങ്ങുകയാണ്. അയോധ്യയിലെ 67 ഏക്കര്‍ ഭൂമിയുടെ പേരിലുള്ള തര്‍ക്കം നേരത്തെ അലഹബാദ് ഹൈക്കോടതിയിലാണ് പോരാടിയത്. 1950 മുതല്‍ 1989 വരെയുള്ള കാലഘട്ടത്തില്‍ ഫയല്‍ ചെയ്ത കേസുകളിലാണ് ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ച് 2010ല്‍ വിധി പുറപ്പെടുവിച്ചത്.
ഫൈസാബാദ് സിവില്‍ കോടതിക്ക് മുന്നിലുണ്ടായ കേസുകളാണ് അലഹബാദ് ഹൈക്കോടതിയുടെ ഫുള്‍ ബെഞ്ചിലേക്ക് 1989ല്‍ എത്തിയത്. 8000 പേജുള്ള വിധിയാണ് 2010ല്‍ ഹൈക്കോടതി നടത്തിയത്. ഹിന്ദു കക്ഷി, മുസ്ലീം കക്ഷി, നിര്‍മോഹി അഖാര എന്നിവര്‍ക്ക് തുല്യമായി ഭൂമി വീതം വെയ്ക്കാനാണ് കോടതി വിധിച്ചത്.
ഹൈന്ദവ ക്ഷേത്രം തകര്‍ത്താണ് ബാബറി മസ്ജിദ് പള്ളി നിര്‍മ്മിച്ചതെന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ ഫലങ്ങളെ ബെഞ്ചിലെ രണ്ട് ജസ്റ്റിസുമാര്‍ അനുകൂലിച്ച് വിധി പറഞ്ഞപ്പോള്‍ പള്ളി പണിയുന്നതിന് മുന്‍പ് ക്ഷേത്രം തകര്‍ന്നിരുന്നതായും ഇവിടെ പള്ളി പണിതതാണെന്നുമാണ് മൂന്നാമത്തെ ജസ്റ്റിസ് നിലപാട് സ്വീകരിച്ചത്.
1949 ഡിസംബറില്‍ പള്ളിയില്‍ പ്രവേശിച്ച ഒരു ജനക്കൂട്ടം ഹൈന്ദവ പ്രതിമ സ്ഥാപിച്ചതോടെയാണ് വിഷയത്തില്‍ നിയപോരാട്ടങ്ങള്‍ക്ക് തുടക്കമായത്. 1986 വരെ സിവില്‍ കോടതി ഉത്തരവ് പ്രകാരം ഇവിടം സീല്‍ ചെയ്തു. 1992ലാണ് ബാബറി മസ്ജിദ് കര്‍സേവകര്‍ തകര്‍ക്കുന്നത്.