ഇനി ബാബറി മസ്ദിജ് തകര്‍ത്തവര്‍ക്ക് ശിക്ഷ നല്‍കാനുള്ള നടപടി സ്വീകരിക്കണം: സി.പി.എം

cpm

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ ഇനി വേണ്ടത് ബാബറി മസ്ദിജ് തകര്‍ത്തവര്‍ക്ക് ശിക്ഷ നല്‍കാനുള്ള നടപടിയാണെന്ന് സി.പി.എം.

അയോധ്യാ തര്‍ക്കം ഒത്തുതീര്‍പ്പായില്ലെങ്കില്‍ സുപ്രീംകോടതിവിധിയിലൂടെ പരിഹരിക്കണമെന്നാണ് പാര്‍ട്ടി എക്കാലവും സ്വീകരിച്ചിട്ടുള്ള നിലപാടെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. ദശകങ്ങളായുള്ള തര്‍ക്കം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് വിധിയെന്ന് സി.പി.ഐ. ദേശീയ സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു.

ബാബ്റി മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധ നടപടിയാണെന്ന് കോടതി വ്യക്തമാക്കിയതായി സി.പി.എം. ചൂണ്ടിക്കാട്ടി. ഇതൊരു ക്രിമിനല്‍ക്കുറ്റവും മതേതരതത്വത്തിന്മേലുള്ള കടന്നാക്രമണവുമാണ്. അതു ചെയ്തവരെ വിചാരണ നടത്തി ശിക്ഷിക്കണം. 1991-ലെ മതാചാരനിയമത്തെ കോടതി അഭിനന്ദിച്ചിട്ടുണ്ട്. ഭാവിയില്‍ ആരാധനാലയങ്ങളില്‍ ഇത്തരം തര്‍ക്കങ്ങളുണ്ടാവില്ലെന്ന് ഉറപ്പാക്കണം. വിധിയുടെ പശ്ചാത്തലത്തില്‍ മതസൗഹാര്‍ദം തകര്‍ക്കുന്ന പ്രകോപനനടപടികളുണ്ടാവരുതെന്നും സി.പി.എം. അഭ്യര്‍ഥിച്ചു.

Top