അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങ് ; ഇരട്ടിയിലധികം നിരക്ക് വര്‍ധിപ്പിച്ച് ഹോട്ടലുകള്‍

ലഖ്‌നൗ: ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നഗരത്തിലെ ഹോട്ടല്‍ റൂമുകള്‍ക്ക് തീവില. പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് പല ഹോട്ടലുകളുടേയും നിരക്ക് അഞ്ചിരട്ടിയലധികം വര്‍ധിച്ചു. ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ രാജ്യത്തിന് അകത്തും പുറത്തുംനിന്നുള്ള പ്രത്യേക ക്ഷണിതാക്കള്‍ പങ്കെടുക്കുന്നുണ്ട്. അയോധ്യയിലെ ഹോട്ടലുകളിലെ ശരാശരി ദിവസ വാടക 75,000 രൂപയോളമായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. അയോധ്യയിലെ ഒരു സാധാരണ ഹോട്ടലിലെ ആറ് കിടക്കകളുള്ള മുറിക്ക് 147,500 രൂപയാണ് ഹോട്ടല്‍ ബുക്കിങ് സൈറ്റുകളിലെ നിരക്ക്. ഇതില്‍ കൂടിയും കുറഞ്ഞുമാണ് മറ്റു പല ഹോട്ടലുകളിലെയും നിരക്ക്. സാധാരണയായി രണ്ടായിരത്തില്‍ താഴെ മാത്രം നിരക്ക് ഈടാക്കിയിരുന്ന ഹോട്ടലുകളാണ് ഇവയില്‍ പലതും.

ഗോവ, നൈനിറ്റാള്‍ തുടങ്ങി രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേതിനേക്കാള്‍ ഏഴുപത് ശതമാനത്തിലധികം ഹോട്ടല്‍ ബുക്കിങ് ആണ് അയോധ്യയില്‍ ഈ ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നതെന്ന് ഒയോ സി.ഇ.ഒ റിതേഷ് അഗര്‍വാള്‍ വ്യക്തമാക്കി. അയോധ്യയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാലിരട്ടി വര്‍ധനയാണ് ഹോട്ടല്‍ ബുക്കിങിലുണ്ടായിരിക്കുന്നതെന്ന് മെയ്ക്ക് മൈ ട്രിപ്പ് സി.ഇ.ഒ. രാജേഷ് മഗോവും ചൂണ്ടിക്കാട്ടുന്നു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയേത്തുടര്‍ന്ന് സമീപ നഗരങ്ങളിലെയും ഹോട്ടല്‍നിരക്കില്‍ വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഉദ്ഘാടനതീയതിക്ക് വളരെ മുന്നേതന്നെ അയോധ്യാ നഗരത്തിലെ വലിയ പല ഹോട്ടലുകളിലെയും മുറികള്‍ പൂര്‍ണമായും ബുക്ക് ചെയ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് സമീപത്തെ മറ്റു നഗരങ്ങളിലെ ഹോട്ടലുകളിലും നിരക്ക് വര്‍ധനയുണ്ടായത്. പ്രധാനമായും ലഖ്‌നൗ, പ്രയാഗ് രാജ്, ഗോരഖ്പുര്‍ എന്നിവിടങ്ങളിലെ ഹോട്ടല്‍ നിരക്കാണ് പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് കുതിച്ചുയര്‍ന്നത്.

അയോധ്യയിലെ റെയില്‍വേ സ്റ്റേഷനുകളും വിമാനത്താവളങ്ങളും അടുത്തിടെ നവീകരിച്ചിരുന്നു. ഉദ്ഘാടനത്തിന് ശേഷമുള്ള ആദ്യമാസങ്ങളില്‍ പ്രതിദിനം മൂന്ന് ലക്ഷത്തോളം വിനോദസഞ്ചാരികളെത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ജനുവരി 22-നാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം. 2020 ഓഗസ്റ്റ് അഞ്ചിനാണ് അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണം ആരംഭിച്ചത്. എഴുപതര ഏക്കറാണ് ക്ഷേത്രം പണിതുയരുന്ന പ്രദേശത്തിന്റെ മൊത്തം വിസ്തൃതി.

Top