അയോധ്യ കേസില്‍ മധ്യസ്ഥ നിലപാട് തള്ളി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ മധ്യസ്ഥ നിലപാട് തള്ളി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്. മധ്യസ്ഥ ചര്‍ച്ചകളെ എതിര്‍ത്ത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് കത്ത് നല്‍കി. പുറത്തുവന്ന ഒത്തുതീര്‍പ്പ് നിര്‍ദ്ദേശത്തോട് യോജിപ്പില്ല. സുന്നി വഖഫ് ബോര്‍ഡിന്റെ നിലപാട് മറ്റ് മുസ്ലീം കക്ഷികളെ അറിയിച്ചിട്ടില്ല. മധ്യസ്ഥസമിതിയുടെ ശുപാര്‍ശ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയത് അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. അയോധ്യ തര്‍ക്കത്തിലെ വിധി എന്തായാലും അംഗീകരിക്കാമെന്ന നിലപാടും മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് സ്വീകരിച്ചു.

അയോധ്യ കേസുമായി ബന്ധപ്പെട്ട മധ്യസ്ഥ ചര്‍ച്ചയില്‍ രണ്ട് കക്ഷികളുടെ നിലപാടുകള്‍ പുറത്തുവന്നിരുന്നു. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഢ എന്നിവരുടെ നിലപാടുകളാണ് പുറത്തുവന്നത്. കേസില്‍ ഇരുവരും ഒത്തുതീര്‍പ്പില്‍ എത്തിയെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.അയോധ്യയിലെ തര്‍ക്കഭൂമിക്കുള്ള അവകാശവാദത്തില്‍ നിന്ന് ഉപാധികളോടെ പിന്മാറാമെന്നായിരുന്നു സുന്നി വഖഫ് ബോര്‍ഡിന്റെ നിലപാട്. രാമജന്മഭൂമി ബാബ്‌റി മസ്ജിദ് കേസില്‍ സുപ്രീംകോടതിയില്‍ മുസ്ലീം പക്ഷത്തെകക്ഷികളിലൊന്നാണ ്‌ബോര്‍ഡ്. മഥുര, കാശി എന്നിവിടങ്ങളിലെ അവകാശവാദം ഹിന്ദു സംഘടനകള്‍ ഉപേക്ഷിച്ചാല്‍ തര്‍ക്കഭൂമി വിട്ട്‌നല്‍കാംഎന്നായിരുന്നുസുന്നി വഖഫ് ബോര്‍ഡിന്റെ നിലപാട്.

അയോധ്യയിലെ തര്‍ക്കഭൂമിവിട്ടു നല്‍കുന്നതിന് പകരം അയോധ്യയില്‍ മറ്റൊരിടത്ത് മസ്ജിദ് പണിയാനുള്ള സ്ഥലം അനുവദിക്കണം, അയോധ്യയിലുള്ള 22 പള്ളികള്‍ പുതുക്കി പണിയാനുള്ള അവസരം നല്‍കണം, മറ്റൊരു സ്ഥലത്തും എതിര്‍ കക്ഷികള്‍ തര്‍ക്കം ഉന്നയിച്ച് രംഗത്തുവരാന്‍ പാടില്ല, എഎസ്‌ഐയുടെ കീഴിലുള്ള പള്ളികളില്‍ ആരാധന നടത്താനുള്ള അവസരം നല്‍കണം എന്നീ നാല് ഉപാധികള്‍ സുന്നി വഖഫ് ബോര്‍ഡ് കോടതിക്ക് മുന്നില്‍ വെച്ചിരുന്നു. ഇത് അംഗീകരിക്കുകയാണെങ്കില്‍ തര്‍ക്കഭൂമി വിട്ടുനല്‍കാമെന്ന നിലപാട് സ്വീകരിക്കുമെന്നും സുന്നി വഖഫ് ബോര്‍ഡ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് മധ്യസ്ഥ നിലപാട് തള്ളി രംഗത്തുവന്നിരിക്കുന്നത്.

Top