ഒരു വൈറസ് ലോകത്തെ ജനജീവിതം താറുമാറാക്കി; രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി

ന്യൂഡല്‍ഹി: ഒരു വൈറസ് ലോകത്തെ ജനങ്ങളുടെ ജീവിതം താറുമാറാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോടിക്കണക്കിന് ജീവിതങ്ങളാണ് വെല്ലുവിളി നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു പ്രതിസന്ധി ലോകം ഇതുവരെ നേരിട്ടിട്ടില്ല.
സ്വയംപര്യാപ്തതയാണ് ഏകവഴി. സ്വയംപര്യാപ്തത ഉറപ്പാക്കിയാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാകും.

കോവിഡ് പ്രതിസന്ധി ഒരേസമയം വെല്ലുവിളിയും അവസരവുമാണ്. രാജ്യം കോവിഡില്‍നിന്ന് രക്ഷപ്പെടുകയും മുന്നേറുകയും ചെയ്യും. വിവിധ രാജ്യങ്ങളില്‍ 42 ലക്ഷത്തില്‍ അധികം പേരെ ഇതിനകം കോവിഡ് ബാധിച്ചു. 2.75 ലക്ഷത്തില്‍ അധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി.

ഉറ്റവര്‍ നഷ്ടമായ എല്ലാ കുടുംബങ്ങളോടും അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് പ്രതിസന്ധിയുടെ തുടക്കത്തില്‍ ഒരു പിപിഇ കിറ്റ് പോലും രാജ്യത്ത് ഉണ്ടാക്കിയിരുന്നില്ല. വളരെ കുറച്ച് എന്‍ 95 മാസ്‌കുകള്‍ മാത്രമാണ് ഇവിടെ ലഭ്യമായിരുന്നത്. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ 2 ലക്ഷം പിപിഇ കിറ്റുകളും 2 ലക്ഷം എന്‍ 95 മാസ്‌കുകളും ദിവസേന ഉണ്ടാക്കുന്നു മോദി പറഞ്ഞു. കോവിഡ് ലോക്ഡൗണിന്റെ മൂന്നാം ഘട്ടം അവസാനിക്കാനിരിക്കെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി തിങ്കളാഴ്ച ചര്‍ച്ച നടത്തിയിരുന്നു. രാജ്യവ്യാപകമായി കോവിഡ് ലോക്ഡൗണ്‍ ഇനിയും നീട്ടേണ്ടിവരുമെന്ന സൂചനയാണ് മുഖ്യമന്ത്രിമാരുമായുള്ള യോഗത്തില്‍ പ്രധാനമന്ത്രി നല്‍കിയത്. ഇളവുകള്‍ അനുവദിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ അധികാരം നല്‍കുമെന്നും യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.

Top