അവതാറിന്റെ രണ്ടാം ഭാഗമായ ‘അവതാർ: ദി വേ ഓഫ് വാട്ടറിന് വൻ വരവേൽപ്പ്

ലോക പ്രക്ഷകർ വർഷങ്ങൾ നീണ്ട് കാത്തിരുന്ന വിസ്മയ ചിത്രമാണ് അവതാറിന്റെ രണ്ടാം ഭാഗമായ ‘അവതാർ: ദി വേ ഓഫ് വാട്ടർ’. വ്യാഴാഴ്ച അർധരാത്രി മുതൽ ആരംഭിച്ച പ്രദർശനങ്ങളിൽ നിന്ന് യുഎസ് കനേഡിയൻ ബോക്സ് ഓഫീസുകളിൽ നിന്ന് ഏകദേശം 150 കോടിക്കടുത്ത് നേടിയതായി വാൾട്ട് ഡിസ്നി അറിയിച്ചു. വൻ വരവേല്പ് സിനിമയ്ക്ക് ലഭിക്കുമ്പോഴും ‘ബ്ലാക്ക് പാന്തർ: വക്കണ്ട ഫോറെവറി’നെ മറികടക്കാൻ അവതാറിന് കഴിഞ്ഞിട്ടില്ല. ബുധനാഴ്ച മുതല്‍ ആരംഭിച്ച പ്രദര്‍ശനത്തില്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് 417 കോടിക്കടുത്ത് (50.4 മില്യൺ ഡോളര്‍) നേടിയെന്നാണ് വിവരം.

3ഡി സാങ്കേതിക വിദ്യയില്‍ 13 വർഷത്തിന്റെ പ്രയത്ന വിജയമാണ് ദി വേ ഓഫ് വാട്ടർ. അവതാറിന്റെ ഒന്നാം ഭാഗം ആഗോള ടിക്കറ്റ് വിൽപ്പനയിൽ 2.9 ദശലക്ഷം നേടിയ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയ ചിത്രമാണ്.  ഇന്ത്യയില്‍ മാത്രം 3800-ലേറെ സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അഡ്വാന്‍സ് റിസര്‍വേഷനിലൂടെ ഇന്ത്യയില്‍ നിന്ന് ചിത്രത്തിന് 30 കോടിയോളം രൂപ ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

1832 കോടി ഇന്ത്യൻ രൂപയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചിലവ്. ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നിങ്ങനെ ആറ് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തത്. 2012ലാണ് അവതാറിന് തുടർഭാഗങ്ങളുണ്ടാകുമെന്ന് ജെയിംസ് കാമറൂൺ പ്രഖ്യാപിച്ചത്. അന്നുതന്നെ ചിത്രങ്ങളുടെ റിലീസും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഭാഗം 2020 ഡിസംബറിലും മൂന്നാം ഭാഗം 2021 ഡിസംബർ 17 നും നാലാം ഭാഗം 2024 ഡിസംബർ 20നും അഞ്ചാം ഭാഗം 2025 ഡിസംബർ 19നും റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കൊവിഡ് പടർന്ന സാഹചര്യത്തിൽ റിലീസുകൾ പ്രഖ്യാപിച്ച സമയത്ത് നടത്താനായിരുന്നില്ല.

ചിത്രത്തിന്‍റേതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം, റിലീസ് ചെയ്‍ത് മണിക്കൂറുകള്‍ക്കിപ്പുറം ‘അവതാർ 2’ന്റെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍ ചോര്‍ന്നതായ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ടൊറന്‍റ് സൈറ്റുകളായ ഫിലിമിസില്ല, തമിഴ് റോക്കേഴ്സ്, മൂവീറൂള്‍സ് തുടങ്ങിയവയിലൂടെയാണ് ചിത്രം ചോര്‍ന്നിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Top