ഉത്തരാഖണ്ഡിലെ ഹിമപാതം: അപകടത്തിൽപ്പെട്ട 17 പേർക്കായി തിരച്ചില്‍ തുടരുന്നു

കാശി: ഉത്തരാഖണ്ഡില്‍ ഹിമപാതത്തില്‍ കുടുങ്ങിയ പർവതാരോഹക സംഘത്തിലെ പത്ത് പേരുടെ മൃതദേഹം കണ്ടെത്തി. മരിച്ചവരില്‍ പ്രമുഖ പർവതാരോഹക സവിത കന്‍സ്വാളും ഉൾപ്പെടുന്നു. ഇതുവരെ പതിനാല് പേരെയാണ് രക്ഷപ്പെടുത്തിയത്. കാണാതായ 17പേർക്കായി തിരച്ചില്‍ തുടരുകയാണ്.

കര – വ്യോമ സേനകളുടെ കൂടുതല്‍ ഹെലികോപ്റ്ററുകളെത്തിച്ചായിരുന്നു ഇന്നത്തെ രക്ഷാപ്രവർത്തനം. മഞ്ഞുവീഴ്ച കുറഞ്ഞത് തിരച്ചില്‍ വേഗത്തിലാക്കി. ഇന്ന് കണ്ടെത്തിയത് 6 മൃതദേഹങ്ങൾ, ഇതോടെ ആകെ മരിച്ചവരുടെ എണ്ണം പത്തായി. മെയില്‍ 16 ദിവസം കൊണ്ട് എവറസ്റ്റ് കൊടുമുടിയും മക്കാളു കൊടുമുടിയും കീഴടക്കി റെക്കോഡിട്ട സവിത കന്‍സ്വാളിന്‍റെ മൃതദേഹവും കണ്ടെത്തിയതിലുൾപ്പെടും. ഉത്തരകാശി സ്വദേശിയായ സവിത നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിംഗിലെ അധ്യാപികയായിരുന്നു.

ഇന്നലെ രക്ഷപ്പെടുത്തിയ 6 പേരുൾപ്പടെ 14 പേരെ ഇന്ന് താഴെയെത്തിച്ചു. ഇതില്‍ പരിക്കേറ്റ 5 പേരെ ഉത്തരകാശി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 9 പേർ ചികിത്സ പൂർത്തിയാക്കി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് മടങ്ങി. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഹെലികോപ്റ്ററില്‍ അപകടസ്ഥലത്ത് ആകാശ നരീക്ഷണം നടത്തി. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ദിവസത്തേക്ക് ഉത്തരകാശിയില്‍ ട്രക്കിംഗും മലകയറ്റവും വിലക്കി കളക്ടർ ഉത്തരവിട്ടു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും സംഭവത്തില്‍ അനുശോചിച്ചു.

 

Top